ന്യൂഡൽഹി : ബി.എസ്.എൻ.എൽ മൊബൈൽ 4-ജി സേവനം ജൂൺ അവസാനത്തോടെ രാജ്യമൊട്ടാകെ ലഭ്യമാകും. ഇതിനായി കേന്ദ്ര സർക്കാർ 7,000 കോടി രൂപ അനുവദിക്കുമെന്ന് സൂചന. നിലവിൽ ബി.എസ്.എൻ.എൽ 4-ജി സേവനം ലഭിക്കുന്നത് കേരളത്തിലെ ഉടുമ്പൻചോലയിൽ മാത്രമാണ്. ഒഡിഷയിലും പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ ഫോർ-ജി വരുമെന്നാണ് റിപ്പോർട്ട്.
4 ജി സേവനം രാജ്യമൊട്ടാകെ ഏർപ്പെടുത്തുന്നതിനായി ബി.എസ്.എൻ.എൽ 5,500 കോടി രൂപയാണ് നീക്കിവെക്കുന്നത്. ഏപ്രിൽ മാസത്തിൽ ഇക്കാര്യത്തിൽ അന്തിമ അനുമതി ലഭിക്കുമെന്ന് ബിഎസ്എൻഎൽ ചെയർമാനും എംഡിയുമായ അനുപം ശ്രീവാസ്തവ അറിയിച്ചു. മഹാനഗർ ടെലികോം നിഗം ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി, മുംബൈ നഗരങ്ങളിൽ ഒഴികെ 4-ജി വ്യാപിപ്പിക്കാനാണ് ബിഎസ്എൻഎല്ലിന്റെ ശ്രമം.
പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എലിന് 4-ജി വിപുലമാക്കാൻ വേണ്ട അനുമതിയും പിന്തുണയും നൽകണമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. സ്ഥാപനത്തിന്റെ നിലനിൽപ്പിനും മത്സരക്ഷമതക്കും ഇത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം മൊബൈൽ സേവന രംഗത്തുനിന്ന് ബി.എസ്.എൻ.എൽ പിന്തള്ളപ്പെടുമെന്നും സ്റ്റാൻഡിങ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ 5-ജി സേവനം തുടങ്ങുന്നതിന് നോക്കിയ, ഇസഡ് ടിഇ എന്നീ കമ്പനികളുമായി ബി.എസ്.എൻ.എൽ ധാരണപത്രം ഒപ്പുവെച്ചു. 4-ജി വ്യാപിപ്പിക്കാനുള്ള കരാറും ഇൗ കമ്പനികൾക്കാണ്. അടുത്തവർഷത്തോടെ ഫൈവ്-ജി ഇന്ത്യയിൽ വരുമെന്നാണ് ബിഎസ്എൻഎല്ലിന്റെ പ്രതീക്ഷ. അടുത്ത ഒരു വർഷത്തിനിടയ്ക്ക് രാജ്യത്ത് ഒരു ലക്ഷം വൈഫൈ ഹോട്ട് സ്പോട്ട് സ്ഥാപിക്കാനും പദ്ധതിയുള്ളതായി ബിഎസ്എൻഎൽ ചെയർമാൻ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ