ന്യൂഡല്‍ഹി: കറന്‍സി പിടിച്ചെടുക്കാന്‍ നോട്ടു നിരോധനത്തിന്റെ ലക്ഷ്യമേ ആയിരുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കറന്‍സിയെ ഔപചാരിക സമ്പദ് ഘടനയുടെ ഭാഗമാക്കുകയും നികുതി വിധേയമാക്കുകയുമായിരുന്നു ഡിമോണിറ്റൈസേഷന്‍ കൊണ്ട് ഉദ്ദേശിച്ചതെന്ന് ജയ്റ്റ്‌ലി പറഞ്ഞു. നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് വിമര്‍ശനങ്ങളെ പാടേ തള്ളി ധനമന്ത്രിയുടെ വിശദീകരണം.
പണമിടപാടുകളെ ഡിജിറ്റല്‍ ഇടപാടുകളിലേക്കു മാറ്റുന്നതിന് വ്യവസ്ഥയെ പിടിച്ചുകുലുക്കേണ്ടിയിരുന്നുവെന്ന് ജയ്റ്റ്‌ലി പറഞ്ഞു. നോട്ടു നിരോധനത്തിലൂടെ രാജ്യത്തിന്റെ നികുതി അടിത്തറ വിപുലമായി. സര്‍ക്കാരിനു ലഭിക്കുന്ന പ്രത്യക്ഷ, പരോക്ഷ വരുമാനത്തില്‍ വര്‍ധനയുണ്ടായതായി ബ്ലോഗ് പോസ്റ്റില്‍ ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
വ്യക്തിഗത ആദായ നികുതി 2018-19ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 20.2 ശതമാനമാണ് വര്‍ധിച്ചത്. കോര്‍പ്പറേറ്റ് നികുതി വരുമാനം 19.5 ശതമാനം ഉയര്‍ന്നു. ഡിമോണിറ്റൈസേഷനു മുമ്പ് ഈ വര്‍ധന 6.6 ശതമാനവും 9 ശതമാനവുമായിരുന്നു.
ഡിജിറ്റല്‍ ഇടപാടുകളിലും വന്‍ വര്‍ധനയാണ്, ഡിമോണറ്റൈസേഷനു ശേഷം ഉണ്ടായത്. 2016 ഒക്ടേബോറില്‍ 50 കോടിയുടെ ഡിജിറ്റല്‍ ഇടപാടുകളാണ് നടന്നിരുന്നത്. 2018 സെപ്റ്റംബറില്‍ അത് 59800 കോടിയായി മാറി- ജയ്റ്റ്‌ലി അവകാശപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ