മുംബൈ: രൂപയുടെ മൂല്യം തകര്‍ന്നതോടെ ഇന്ത്യ കൂടുതല്‍ കടക്കെണിയിലേക്ക്. മൂല്യശോഷണം കാരണം ഹ്രസ്വകാല വിദേശവായ്പകളുടെ തിരിച്ചടവില്‍ ഇന്ത്യയ്ക്ക് വരും മാസങ്ങളില്‍ 68,500 കോടി രൂപയുടെ അധികബാധ്യത വരുമെന്നാണ് കണക്കാക്കുന്നത്. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഈ വര്‍ഷം 11 ശതമാനത്തിന്റെ കുറവാണുണ്ടായത്. രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് ഈ കണക്ക്.
ഡോളറിന് 72 രൂപ കടന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍കമ്പനികളുടെ വിദേശവായ്പയും വിദേശ ഇന്ത്യക്കാരുടെ നിക്ഷേപവും ചേര്‍ന്ന് തിരിച്ചടയ്‌ക്കേണ്ട തുക ഏതാണ്ട് 21,760 കോടി ഡോളര്‍ വരുമെന്നാണ് 2017ലെ കണക്ക്. ഇതില്‍ 2018ന്റെ രണ്ടാംപകുതിയില്‍ തിരിച്ചടയ്‌ക്കേണ്ട തുക ഏതാണ്ട് 7.1 ലക്ഷം കോടി രൂപയായിരുന്നു. ഡോളറിന്റെ വിനിമയനിരക്ക് 65.1 രൂപയാണെന്ന് കണക്കാക്കിയാലുള്ള തുകയാണിത്.
ഡോളറിന്റെ വില 71.4 രൂപയാകുമ്പോള്‍ തിരിച്ചടയ്‌ക്കേണ്ട തുക 7.8 ലക്ഷം കോടി രൂപയായി ഉയരുമെന്ന് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് 70,000 കോടി രൂപയുടെ അധികബാധ്യത. ഇതിനുപുറമേ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിത്തുകയില്‍ 45,700 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവും. വിനിമയ നിരക്ക് ഈ വര്‍ഷം 73 രൂപയിലെത്തുകയും ക്രൂഡ് ഓയിലിന്റെ വില ബാരലിന് ശരാശരി 76 ഡോളറാകുകയും ചെയ്താല്‍ ഇന്ത്യയുടെ എണ്ണ ബില്ലില്‍ മാത്രം 45,700 കോടിയുടെ വര്‍ധനയുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ