ഇനി അപകട സാധ്യത മുന്‍കൂട്ടി അറിയാം; ട്രെയിനുകളില്‍ 'ബ്ലാക്ക് ബോക്‌സ്' വരുന്നു

ഇതാദ്യമായി ട്രെയിനുകളില്‍ ബ്ലാക്ക് ബോക്‌സുള്ള സ്മാര്‍ട് കോച്ചുകള്‍ വരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഇതാദ്യമായി ട്രെയിനുകളില്‍ ബ്ലാക്ക് ബോക്‌സുള്ള സ്മാര്‍ട് കോച്ചുകള്‍ വരുന്നു. വിമാനങ്ങളിലെ മാതൃകയില്‍ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെ ഘടിപ്പിച്ച സ്മാര്‍ട് കോച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍മിത ബുദ്ധി കരുത്തുപകരും. റായ്ബറേലിയിലെ ഫാക്ടറിയില്‍ 100 കോച്ചുകള്‍ സജ്ജമായി. രാജ്യത്തെ സാങ്കേതിക വിദ്യകള്‍ തന്നെ ഉപയോഗിച്ചാണ് സ്മാര്‍ട് കോച്ചുകള്‍ ഒരുക്കിയിരിക്കുന്നത്. 

വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സ് അപകടത്തിനിടയാക്കിയ കാരണങ്ങള്‍ കണ്ടെത്താനാണു സഹായിക്കുന്നത്.ട്രെയിനുകളിലെ ബ്ലാക്ക് ബോക്‌സിന് അപകട സാധ്യത കൂടി കണ്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കു വിവരം കൈമാറാനുള്ള സാങ്കേതിക വിദ്യയുള്ളതാണ്.

താപവ്യതിയാനം മൂലം കേബിളുകള്‍ തകരാറിലാകാനുള്ള സാധ്യതയടക്കം ബ്ലാക്ക് ബോക്‌സ് കണ്ടെത്തും. ശബ്ദവും ദൃശ്യവും അടക്കം അവലോകനം ചെയ്ത് സൂക്ഷിക്കും. കോച്ചുകളുടെ തല്‍സ്ഥിതി ഉള്‍പ്പെടെ ശാസ്ത്രീയമായി രേഖപ്പെടുത്തി യാത്രക്കാരെ അറിയിക്കുന്നതിനുള്ള സംവിധാനം സ്മാര്‍ട് കോച്ചുകളിലുണ്ടാകും.

കോച്ചുകളുടെ ചക്രങ്ങള്‍ പ്രത്യേക സെന്‍സര്‍ സംവിധാനത്തിലൂടെ പാളങ്ങളുടെ കാര്യക്ഷമത തിരിച്ചറിയും. അപകട സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനാകും. ഇതിനായി പ്രത്യേക കംപ്യൂട്ടര്‍ സങ്കേതമാണു വികസിപ്പിച്ചെടുത്തത്.

കംപ്യൂട്ടറിന്റെ സിപിയു പോലെ പ്രവര്‍ത്തിക്കുന്ന ഭാഗം പിഐസിസിയു (പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കോച്ച് കംപ്യൂട്ടിങ് യൂണിറ്റ്) എന്നാണ് അറിയപ്പെടുക. പ്രത്യേക നെറ്റ്‌വര്‍ക്ക് സംവിധാനത്തിലൂടെ കോച്ചുകളില്‍ മുഴുവന്‍ ജിഎസ്എം രീതിയില്‍ ഇതു ബന്ധപ്പെടുത്തും. യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവിയുണ്ട്.

ഓരോ സ്ഥലത്തും റെയില്‍വേ ഒരുക്കുന്ന സൗകര്യങ്ങള്‍, സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവ മോണിറ്ററില്‍ കാണാം. യാത്രക്കാര്‍ക്ക് സീറ്റുകളില്‍ ഇരുന്നു തന്നെ ഗാര്‍ഡുമായി സംസാരിക്കാം. കോച്ചില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ അല്ലാത്തവര്‍ പ്രവേശിക്കുന്നതും നിരീക്ഷിക്കും. വൈഫൈ-ഹോട്ട് സ്‌പോട്ട് സംവിധാനവും കോച്ചില്‍ ലഭ്യമാണ്.

എല്‍എച്ച്ബി (ലിംക് ഹോഫ്മാന്‍ ബുഷ്) കോച്ചുകളാണ് സ്മാര്‍ട് കോച്ചുകളാക്കി രൂപമാറ്റം വരുത്തിയത്. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കിയുള്ള പുത്തന്‍ കോച്ചുകള്‍ നിലവിലുള്ള കോച്ചുകളേക്കാള്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാവുന്ന രീതിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com