ചെന്നൈ: തന്റെ പ്രസംഗശേഷം ചില പത്രക്കാര്‍ തന്റെ അടുത്തെത്തി വാര്‍ത്ത നല്‍കാന്‍ പണം ആവശ്യപ്പെട്ടെന്ന അശോകന്‍ ചരുവിലിന്റെ വാദം പൊളിയിന്നു. ഗസ്റ്റ് റൂമില്‍ പത്രക്കാര്‍ ആരും തന്നെ അദ്ദേഹത്തെ കാണാന്‍ ചെന്നിട്ടില്ലെന്ന് ചെന്നൈയില്‍ നടന്ന പുസ്തകോത്സവത്തിന്റെ സംഘാടകനായ നാഗരാജന്‍ പറയുന്നതായി മാതൃഭുമി നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
വാര്‍ത്ത നല്‍കാന്‍ അശോകന്‍ ചരുവിലിനോട് പത്രക്കാര്‍ പണം ചോദിച്ച കാര്യം തനിക്ക് അറിയില്ല. മലയാള മാധ്യമങ്ങളോ, മറ്റ് മുഖ്യധാര മാധ്യമങ്ങളോ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരുന്നില്ലെന്നും നാഗരാജ് പറയുന്നു.
ചെന്നൈയില്‍ നടന്ന പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താന്‍ പോയിരുന്നുവെന്നും, ഇവിടെ വെച്ച് വാര്‍ത്ത നല്‍കാന്‍ പത്രക്കാര്‍ പണം ആവശ്യപ്പെട്ടുവെന്നുമായിരുന്നു അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. പത്രക്കാര്‍ പണം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ആക്രോഷിച്ചത് പോലെ താനും കടക്ക് പുറത്തെന്ന് ഇവരോട് പറഞ്ഞതായും അശോകന്‍ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
എന്നാലിപ്പോള്‍ കൈക്കൂലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങളും തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് അശോകന്‍ ചരുവിലിന്റെ പ്രതികരണം. കൈക്കൂലിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പണിയെടുത്തിരുന്ന രജിസ്ട്രേഷൻ വകുപ്പിൽ ഇരുപത്തിയഞ്ചു വർഷം ഒറ്റപ്പെട്ട് കഴിഞ്ഞു കൂടിയവനാണ് ഞാൻ. ഭീകരമായ ഏകാന്ത ജീവിതം!
ഇപ്പോഴിതാ അതേ വിഷയത്തിൽ മാധ്യമങ്ങളിൽ നിന്നും ഒറ്റപ്പെട്ടിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മറുപടിയുമായി അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജൂലൈ 21 മുതല്‍ 31 വരെയായിരുന്നു ഇവിടെ പുസ്തകോത്സവം നടന്നത്. നാഗരാജായിരുന്നു പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അശോകന്‍ ചരുവിലിനെ ക്ഷണിച്ചത്. രണ്ട് ദിവസം അശോകന്‍ ചരുവില്‍ ചെന്നൈയിലുണ്ടായിരുന്നു. എന്നാല്‍ പരിപാടി കഴിഞ്ഞ് പോയതിന് ശേഷവും പത്രക്കാര്‍ വാര്‍ത്ത നല്‍കാന്‍ പണം ചോദിച്ച കാര്യം അദ്ദേഹം തന്നോട് പറഞ്ഞിട്ടില്ലെന്ന് നാഗരാജ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ