വംശനാശം സംഭവിച്ച പുരാതന ജീവിയായ കടല്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ റഷ്യയുടെ കിഴക്കന്‍ സമുദ്രമേഖലയില്‍ നിന്ന് കണ്ടെത്തി. ബെറിം കടലില്‍ സ്ഥിതി ചെയ്യുന്ന അമാന്‍ഡര്‍ ഐലന്‍ഡിന്റെ സമീപത്താണ് കടല്‍ പശുവിന് സമാനമായ ജീവിയുടെ അസ്ഥികൂടം കണ്ടെത്തിയതെന്ന് റഷ്യന്‍ പ്രകൃതി വിഭവ മന്ത്രാലയം വ്യക്തമാക്കി. മറ്റൊരു കടല്‍പശുവിന്റെ അസ്ഥികൂടം കാലിഫോര്‍ണിയയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യയിലും കണ്ടെത്തുന്നത്.
റഷ്യയ്ക്കും അലാസ്‌കാരയ്ക്കും ഇടയ്ക്കുള്ള കടലിടുക്കില്‍ വെച്ച് 1741 ലാണ് ക്യാപ്റ്റന്‍ വിറ്റസ് ബെറിംഗ് കടല്‍ പശുവിനെ കണ്ടെത്തിയത്. ജര്‍മന്‍ സുവോളജിസ്റ്റായ ജോര്‍ജ് സ്‌റ്റെല്ലറാണ് ജീവിയെ പഠനം നടത്തിയത്. കടല്‍പശുവിന്റെ ശരീരത്തിലെ കൊഴുപ്പിന് ബാദാം ഓയിലിന്റെ മണമാണന്ന് റിപ്പോര്‍ട്ട് ചെയ്തത് അദ്ദേഹമാണ്.
മികച്ച രുചിയും മണവുമുള്ള മാംസവും വലിയുന്ന പുറംതോലുമാണ് ഇതിന്റെ വംശനാശത്തിന് കാരണമായത്. കണ്ടെത്തി 27 വര്‍ഷങ്ങള്‍ക്കുള്ളിലാണ് മനുഷ്യന്‍ ഈ ജീവിയെ ഇല്ലായ്മ ചെയ്തത്. സ്‌റ്റെല്ലേഴ്‌സ് സീ കൗ 1768 ലാണ് തുടച്ചുനീക്കപ്പെട്ടത്. എന്നാല്‍ ഇതിന് സാദൃശ്യമുള്ള നോര്‍ത്ത് ആഫ്രിക്കന്‍ മനാറ്റി ഇപ്പോഴും ജീവിച്ചിരിക്കുന്നു. ജീവിയുടെ വലിപ്പവും എപ്പോഴും ചവച്ചുകൊണ്ടിരിക്കുന്ന പ്രകൃതവുമാണ് കടല്‍പശു എന്ന് വിളിക്കാന്‍ കാരണമായത്.
കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന മലഞ്ചരുവുകളില്‍ നിന്നാണ് കടല്‍പ്പശുവിന്റെ നിരവധി വാരിയല്ലുകള്‍ കണ്ടെത്തിയത്. പൂഴിമണ്ണിന് അടിയിലായിട്ടാണ് ജീവിയുടെ സ്‌കെല്‍റ്റണ്‍ കണ്ടെത്തിയത്. ഏകദേശം ആറ് മീറ്ററോളം നീളമുള്ള കടല്‍പ്പശുവിന്റെ അസ്ഥികൂടമാണെന്നാണ് പറയുന്നത്. കടല്‍ പശുവിന്റെ തലയോട്ടിയും നട്ടെല്ലിന്റെ ഭാഗങ്ങളും കണ്ടെത്തിയിട്ടില്ല. അതിനാല്‍ കണ്ടെത്തിയ അസ്ഥികൂടത്തിന് 5.2 മീറ്റര്‍ നീളമാണുള്ളത്. അസ്ഥികൂടം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ബെറിം ദ്വീപില്‍ നിന്ന് 30 വര്‍ഷം മുന്‍പ് ഒരു കടല്‍പശുവിന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇതിന് മൂന്ന് മീറ്ററാണ് നീളമുണ്ടായിരുന്നത്. 19 ാം നൂറ്റാണ്ടില്‍ ഇത്തരത്തില്‍ നിരവധി കടല്‍പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ