ജനിച്ച് നാല് മണിക്കൂര്‍ വരെ മാത്രമായിരുന്നു ഇന്ത്യയിലെ രണ്ടാമത്തെ മാത്രം മത്സ്യകന്യകയായ കുഞ്ഞിന് ആയുസ്. കാലുകള്‍ രണ്ടും അരയ്ക്ക് താഴേ കൂടിച്ചേര്‍ന്ന്, മത്സ്യ കന്യകയെ പോലെ വിരലുകളെല്ലാം കൂടിച്ചേര്‍ന്നിരുന്നു.
കാലുകള്‍ കൂടിച്ചേര്‍ന്നിരുന്നതിനാല്‍ കുഞ്ഞിന്റെ ലിംഗം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന സര്‍നോമെലിയ എന്ന അവസ്ഥയായിരുന്നു ഒട്ടിച്ചേര്‍ന്ന കാലുകളുമായി കുഞ്ഞ് ജനിക്കുന്നതിന് ഇടവരുത്തിയത്.
കൊല്‍ക്കത്തയിലെ ചിത്രരജ്ഞന്‍ ദേവാ സദന്‍ എന്ന ആശുപത്രിയില്‍ മസ്‌കുര ബീബി എന്ന യുവതിയാണ് അപൂര്‍വതകളുമായുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. പണം ഇല്ലാതിരുന്നതിനാല്‍ ഗര്‍ഭ നാളുകളിലെ സ്‌കാനിങ്ങുകളും മറ്റ് പരിശോധനകളും ഇവര്‍ നടത്തിയിരുന്നില്ല. അതിനാല്‍ കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമാണ് കുഞ്ഞിന്റെ അവസ്ഥ ഇങ്ങനെയാണെന്ന് തിരിച്ചറിയാന്‍ സാധിച്ചത്.
പോഷകാഹാര കുറവും, അമ്മയില്‍ നിന്നും കുഞ്ഞിലേക്കുള്ള രക്തയോട്ടം ശരിയായ രീതിയില്‍ നടക്കാത്തതുമാണ് ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കുന്നത്. 60,000 മുതല്‍ 100,000 വരെയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതില്‍ ഒരു കുട്ടിക്ക് മാത്രമാണ് മത്സ്യകന്യകയെ പോലെയാവുന്നത്.
2016ല്‍ ഉത്തര്‍പ്രദേശിലായിരുന്നു ഔദ്യോഗിക രേഖകള്‍ പ്രകാരം ഇന്ത്യയിലെ ആദ്യ മത്സ്യകന്യകയായ കുഞ്ഞ് ജനിക്കുന്നത്. എന്നാല്‍ പത്ത് മിനിറ്റ് മാത്രമായിരുന്നു ആ കുഞ്ഞിന്റെ ആയുസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ