ദയാബായിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

മേഴ്‌സി മാത്യുവെന്ന മലയാളി വനിതയില്‍നിന്നും ദയാബായിയിലേക്കുള്ള പരിണാമമാണ് സിനിമയുടെ പ്രമേയം.  
ദയാബായിയും ബിദിത ബാഗും
ദയാബായിയും ബിദിത ബാഗും

പ്രശസ്ത ദളിത് ആക്റ്റിവിസ്റ്റ് ദയാബായിയുടെ ജീവിതവും രാഷ്ട്രീയവും സിനിമയാകുന്നു. വര്‍ണവിവേചനവും പരിസ്ഥിതിയും ആദിവാസിപ്രശ്‌നങ്ങളും പ്രമേയമാകുന്ന സിനിമയുടെ ആദ്യഘട്ടം മധ്യപ്രദേശില്‍ ചിത്രീകരിച്ചു കഴിഞ്ഞു. മേഴ്‌സി മാത്യു എന്ന മലയാളി പെണ്‍കുട്ടി എങ്ങനെ ദയാബായിയായി രൂപാന്തരപ്പെട്ടുവെന്നുതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംവിധായകന്‍ നമ്മളോട് പറയുന്നുണ്ട്. ആലപ്പുഴക്കാരനായ ശ്രീവരുണാണ് സംവിധായകന്‍.

അരനൂറ്റാണ്ടോളം വെള്ളവും വെളിച്ചവും ആവശ്യത്തിന് ആഹാരം പോലുമില്ലാത്തതുമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ദയാബായി. ഒരുപക്ഷേ അവരിലൊരാളായ് ജീവിക്കുകയാണെന്ന് പറയാം. ദയാബായി താമസിക്കുന്ന മദ്ധ്യപ്രദേശിലെ ചിന്ദാവാര ജില്ലയിലെ ബറുല്‍ ഗ്രാമത്തിലും മുംബൈ, കൊല്‍ക്കത്ത, ജന്മദേശമായ കോട്ടത്തത്തുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഹിന്ദിയിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ബംഗാളി നടിയും മോഡലുമായ ബിദിത ബാഗ് ആണ് ദയാബായിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്. ചിത്രീകരണവേളയില്‍ പുറത്തിറങ്ങിയ ഫോട്ടോകളും മറ്റും കണ്ടാല്‍ ഇവര്‍ ദയാബായിയാണെന്ന് തന്നെയേ പറയുകയുള്ളു. കരുത്തയായ ഈ വനിതയുടെ ജീവിതം ദയാബായി എന്ന പേരില്‍ത്തന്നെയാകും പ്രദര്‍ശ്ശനത്തിനെത്തുക. 

ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴും അവരുടെ ശബ്ദമായി മാറിയപ്പോഴുമെല്ലാം ദയാബായി ശാരീരികമായും മാനസികമായും കഷ്ടപ്പെടുകയായിരുന്നു. പല മേഖലകളില്‍ നിന്നുമുള്ള എതിര്‍പ്പുകളും ഭീഷണികളും ഇവര്‍ക്ക് ചെറുപ്രായത്തിലേ നേരിടേണ്ടി വന്നു. നിരവധി തവണ പോലീസ് മര്‍ദനമേല്‍ക്കേണ്ടി വന്നു. ഇതെല്ലാം തന്നെ മറയില്ലാതെ പറയാനാണ് സംവിധായകന്‍ ശ്രീവരുണ്‍ ശ്രമിക്കുന്നത്. ഈ ചിത്രത്തില്‍ കച്ചവട സിനിമയ്ക്ക് വേണ്ട ചേരുവകള്‍ ഒന്നും തന്നെയില്ല ഇത് തികച്ചും യാത്ഥാര്‍ഥ സംഭങ്ങളുടെ വിവരണമായിരിക്കുമെന്നും ശ്രീവരുണ്‍ കൂട്ടിച്ചേര്‍ത്തു.

കോട്ടയം ജില്ലയില്‍ പാലായ്ക്കു സമീപമുള്ള പൂവരണിയില്‍ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളില്‍ മൂത്തവളായാണ് മേഴ്‌സി മാത്യു എന്ന ദയബായി ജനിച്ചത്. 1958ല്‍ ബീഹാറിലെ ഹസാരിബാഗ് കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ ചേര്‍ന്നെങ്കിലും പരിശീലനം പൂര്‍ത്തിയാക്കുന്നതിന് ഒരു വര്‍ഷം മുമ്പേ കോണ്‍വെന്റ് ഉപേക്ഷിച്ച് ബീഹാറിലെ ഗോത്രവര്‍ഗമേഖലയായ മഹോഡയില്‍ തന്റെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു ദയാബായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com