തോക്ക് ചൂണ്ടി മുന്‍ കാമുകിയെത്തി; വരനെ കല്യാണപ്പന്തലില്‍ നിന്നും തട്ടിക്കൊണ്ടുപോയി

ഉത്തര്‍പ്രദേശിലെ ഭാരതി യാദവ് എന്ന പെണ്‍കുട്ടിയാണ് തോക്ക് ചൂണ്ടി തന്റെ കാമുകനെ വിവാഹ പന്തലില്‍ നിന്നും തട്ടിക്കൊണ്ടു പോയത്.
തോക്ക് ചൂണ്ടി മുന്‍ കാമുകിയെത്തി; വരനെ കല്യാണപ്പന്തലില്‍ നിന്നും തട്ടിക്കൊണ്ടുപോയി

ലക്‌നൗ: സിനിമയെ വെല്ലുന്ന സംഭവം നടന്നത് വേറെയെവിടെയുമല്ല.. ഇന്ത്യയില്‍ തന്നെയാണ്. ഉത്തര്‍പ്രദേശിലെ ഭാരതി യാദവ് എന്ന പെണ്‍കുട്ടിയാണ് തോക്ക് ചൂണ്ടി തന്റെ കാമുകനെ വിവാഹ പന്തലില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. തോക്ക് കാണിച്ച് റിവോള്‍വര്‍ റാണി സ്‌റ്റൈലില്‍ യുവതി വിവാഹവേദിയിലെത്തിയതും വരന്‍ അശോക് യാദവിനെ കാറില്‍ കടത്തിക്കൊണ്ടു പോയതും തികച്ചും സിനിമാ സ്‌റ്റൈലിലായിരുന്നു.

ഈ മനുഷ്യന്‍ എന്നെയാണ് സ്‌നേഹിക്കുന്നത്. മറ്റൊരാളെ വിവാഹം കഴിച്ച് എന്നെ ചതിക്കാനാണ് ഇപ്പോള്‍ നോക്കുന്നത്, അത് ഞാന്‍ എന്തായാലും അനുവദിക്കില്ല എന്നാണ് യുവതി കല്യാണപ്പന്തലില്‍ എത്തിയ ശേഷം എല്ലാവരോടുമായി പറഞ്ഞത്. കാമുകനെ സ്വന്തമാക്കാന്‍ മറ്റു വഴിയില്ലാതായപ്പോഴാണ് ഭാരതിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്. പ്രണയിച്ച് വഞ്ചിച്ച ശേഷം മുങ്ങി മറ്റൊരാളെ കല്യാണം കഴിക്കാന്‍ ഒരുങ്ങിയ കാമുകനെ അവര്‍ തൊക്കുചൂണ്ടി വിവാഹപന്തലില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. 25 വയസുകാരിയായ യുവതിക്കൊപ്പം രണ്ട് യുവാക്കളും കാറില്‍ ഉണ്ടായിരുന്നു.

കല്യാണച്ചടങ്ങുകള്‍ തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഭാരതി യാദവ് മറ്റ് രണ്ട് യുവാക്കള്‍ക്കൊപ്പം മഹീന്ദ്ര എസ് യുവില്‍ രംഗപ്രവേശനം നടത്തിയത്. തോക്കെടുത്ത് നേരെ കാമുകനെയും റാഞ്ചി അവര്‍ സ്ഥലം വിട്ടു. ഇനി ഇരുവരുടെയും പ്രണയ കാലത്തിലേക്ക് വരാം.

ബാന്ധയില്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്നതിനിടെയാണ് അശോകും, ഭാരതിയും പ്രണയത്തിലാവുന്നത്. പിന്നീട് ഒന്നിച്ചായിരുന്നു താമസമെന്നുമെല്ലാം അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും ചിലര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസമായി അശോക് ഭാരതിയില്‍ നിന്നും അകലുകയും മറ്റൊരു യുവതിയുമായുള്ള വിവാഹത്തിന് മുതിരുകയും ചെയ്തു. കാമുകനെ സ്വന്തമാക്കാനുള്ള അവസാന വഴിയെന്ന നിലയിലാണ് ഭാരതി ഈ ഞെട്ടിപ്പിക്കുന്ന കൃത്യം ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇതൊന്നും കണ്ട് വെറുതെയിരിക്കാന്‍ യുവാവിന്റെ വീട്ടുകാരും തയാറായില്ല. യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പറഞ്ഞുപറ്റിച്ച വരനെ കല്യാണ പന്തലിലെത്തി പാഠം പഠിപ്പിച്ച യുവതിയോടുള്ള ആരാധനയിലാണ് സ്ഥലത്തെ പോലീസുകാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com