'ശരിയാണ്, നരകം ഇതുതന്നെയാണ്'; തീപിടിച്ച ശരീരവുമായി ഭയന്നോടുന്ന കുട്ടിയാന മനുഷ്യക്രൂരതയുടെ ഇര

ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫ് അവാര്‍ഡ് ലഭിച്ച ഈ ചിത്രം കാട്ടിത്തരുന്നത് യഥാര്‍ത്ഥ നരകമാണ്
'ശരിയാണ്, നരകം ഇതുതന്നെയാണ്'; തീപിടിച്ച ശരീരവുമായി ഭയന്നോടുന്ന കുട്ടിയാന മനുഷ്യക്രൂരതയുടെ ഇര

പൊള്ളലേറ്റ വേദനയില്‍ അമ്മ കുതിച്ചു പായുകയാണ് അതിന് പിന്നിലായി ശരീരം മുഴുവന്‍ തീ പിടിച്ച് ഒരു കുട്ടിയാനയും. ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫ് അവാര്‍ഡ് ലഭിച്ച ഈ ചിത്രം കാട്ടിത്തരുന്നത് യഥാര്‍ത്ഥ നരകമാണ്. 'നരകം ഇതാണ്' (ഹെല്‍ ഈസ് ഹിയര്‍) എന്ന് പേരിട്ട ചിത്രം ആനപ്രേമികളെ മാത്രമല്ല ഹൃദയത്തില്‍ മനുഷ്യത്വം ബാക്കിയുള്ള എല്ലാവരേയും വേദനിപ്പിക്കുന്നതാണ്. പശ്ചിമ ബംഗാളിലെ ബന്‍കുറ ജില്ലയില്‍ നിന്ന് ഈ ക്രൂര ദൃശ്യം പകര്‍ത്തിയത്. 

പടക്കത്തില്‍ നിന്നും തീപിടിച്ച ടാര്‍ബോളുകളില്‍ നിന്നും രക്ഷപ്പെടാന്‍ മരണ വെപ്രാളത്തോടെ പായുകയാണ് ഈ അമ്മയും കുട്ടിയും. പൊള്ളലേറ്റതിന്റെ വേദനയില്‍ കരയുന്ന കുട്ടിയാനയെ നോക്കി ആര്‍ത്ത് അട്ടഹസിക്കുന്ന ഒരുകൂട്ടം മനുഷ്യജീവികളേയും ചിത്രത്തില്‍ കാണാം. കാട്ടില്‍ നിന്ന് നാട്ടിലേക്ക് കടക്കുന്നു ആനകളെ പാഠംപഠിപ്പിക്കുന്നതിനായാണ് ഇതുപോലെയുള്ള ക്രൂരതകള്‍ നടത്തുന്നത്. അമെച്വര്‍ ഫോട്ടോഗ്രാഫറായ ബിപ്ലാബ് ഹസ്രയാണ് ചിത്രം പകര്‍ത്തിയത്. 

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ സാന്‍ച്വറി നേച്ചര്‍ ഫൗണ്ടേഷനാണ് ചിത്രത്തിന് അവാര്‍ഡ് നല്‍കിയത്. പശ്ചിമ ബംഗാളിലെ ബാന്‍കുറ ജില്ലയില്‍ ഇത്തരത്തിലുള്ള മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങള്‍ സര്‍വ്വ സാധാരണമാണെന്നാണ് ഫൗണ്ടേഷന്‍ പറയുന്നത്. ആനകള്‍ കൂടുതലായുള്ള ആസ്സാം, ഒഡീഷ, ഛത്തീസ്ഗഡ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 

മനുഷ്യര്‍ കാട് കൈയേറുന്നതാണ് ആനകളെ നാട്ടിലേക്ക് വരുന്നതിന്റെ പ്രധാന കാരണം. ആനക്കൊമ്പ് ലക്ഷ്യം വെച്ച് നിരവധി ആക്രമണങ്ങളും നടക്കുന്നുണ്ട്. 2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മേയ് വരെ 84 ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പാരിസ്ഥിതിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com