ഹൃദയത്തിന് വടക്കു കിഴക്ക് അറ്റം നിര്‍മ്മിച്ച അനീഷ ഉമ്മറിന് പറയാനുള്ളത്

നിറകണ്ണിലൂടെ ചിരിതൂകിക്കൊണ്ട് സംസാരിക്കുന്ന ഈ പെണ്‍കുട്ടിയെ യുവാക്കള്‍ക്കെല്ലാം വല്ലാതെ ഇഷ്ടമായിട്ടുണ്ട്.
ഹൃദയത്തിന് വടക്കു കിഴക്ക് അറ്റം നിര്‍മ്മിച്ച അനീഷ ഉമ്മറിന് പറയാനുള്ളത്

ഹൃദയത്തിന് ഒരു വടക്കുകിഴക്കേ അറ്റമുണ്ടെന്നും ആര്‍ക്കുമറിയാതെ, ആരും കടന്നുചെല്ലാതെ ആര്‍ക്കും പ്രവേശനമില്ലാത്തൊരിടം. സാഫല്യമടയാത്ത സ്വപ്‌നങ്ങളും, സ്‌നേഹങ്ങളും, പ്രണയങ്ങളുമെല്ലാം സൂക്ഷിച്ചുവെച്ച മനോഹരമായ ഒരു കോണ്. ആ ഇടത്തിലേക്കും കടന്നു വരുന്ന ഒരാളെക്കുറിച്ച് പറയുന്ന എന്റെ ഹൃദയത്തിന് വടക്കു കിഴക്കേ അറ്റത്ത് എന്നു പേരുള്ള ചിത്രം രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം പറന്ന് നടക്കുകയാണ്.

പ്രണയത്തെക്കുറിച്ച് പറയുന്ന ഈ ഹൃസ്വചിത്രത്തിലെ നായികയാണ് അനീഷ ഉമ്മര്‍. നിറകണ്ണിലൂടെ ചിരിതൂകിക്കൊണ്ട് സംസാരിക്കുന്ന ഈ പെണ്‍കുട്ടിയെ യുവാക്കള്‍ക്കെല്ലാം വല്ലാതെ ഇഷ്ടമായിട്ടുണ്ട്. വൈദികനെ പ്രണയിച്ച ഈ പെണ്‍കുട്ടിയും ചിത്രം കണ്ടുകഴിഞ്ഞവരും ഒരുപോലെ ചോദിക്കുന്നു 'നീയെന്തിനാടാ ചക്കരേ അച്ഛന്‍ പട്ടത്തിന് പോയത്'എന്ന്.

മലപ്പുറത്തെ പെരിന്തല്‍മണ്ണയിലെ അരീപ്രയിലാണ് അനീഷയുടെ വീട്. അഭിനയമായിരുന്നു ഇഷ്ടമെങ്കിലും എയര്‍ഹോസ്റ്റസ് എന്ന പ്രഫഷനായിരുന്നു ഇവര്‍ ആദ്യം തെരഞ്ഞെടുത്തത്. പിന്നീട് അഭിനയവും പഠിച്ചു. ഇപ്പോള്‍ കൊച്ചിയില്‍ സൂംബ ഡാന്‍സര്‍ പഠിപ്പിക്കുന്ന ടീച്ചറാണ്. കൂട്ടുകാര്‍ ചെയ്ത നിരവധി ഷോര്‍ട്ട് നായികയായതിനെ അഭിനയ പാഠമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇത്രയ്ക്കും ശ്രദ്ധ നേടിയ ഒരു ഷോര്‍ട്ട് ഫിലിം തന്റെ കരിയറില്‍ ആദ്യമായിട്ടാണെന്ന് അനീഷ പറയുന്നു.

ഇത്രയധികം പ്രോത്സാഹനം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ചിത്രം ഫെയ്‌സ്ബുക്കിലൊക്കെ കുറേ പേര്‍ ലൈക്കും ഷെയറും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. പക്ഷേ അത് ഇത്രമാത്രം ഇഷ്ടത്തോടെയാണെന്ന് വിചാരിച്ചിരുന്നേയില്ല. ഒത്തിരിപ്പേരാണ് മെസേജ് ഒക്കെ അയക്കുന്നത്. ആകെ ത്രില്ലായി'- അനീഷ പറഞ്ഞു.

ചിത്രത്തില്‍ അച്ചനായ വേഷമിട്ട ബിബിന്‍ അനീഷയുടെ സീനിയറായി പഠിച്ചയാളായിരുന്നു. ബിബിന്‍ വഴിയാണ് അനീഷയ്ക്ക് ഈ ചിത്രത്തില്‍ അവസരം കിട്ടിയത്. ഷോര്‍ട് ഫിലിമിലെ ഒരു ഡയലോഗ് തന്നെയാണ് ഓഡിഷന് ചെയ്യാന്‍ തന്നത്. ഓഡിഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തന്നെ സെലക്ഷക്റ്റ് ആയി എന്ന് അറിയിച്ചു കൊണ്ടുള്ള വിളിയും വന്നെന്ന് അനീഷ പറയുന്നു.

ചിത്രത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ സംവിധായകന് കൊടുക്കുകയാണ് അനീഷ. 'ഇട്ടിരുന്ന വസ്ത്രം അടക്കം എല്ലാം അദ്ദേഹം സെലക്ട് ചെയ്തതാണ്. ഒത്തിരി സിമ്പിള്‍ ആയിട്ട് മതി എന്നു പറഞ്ഞു. അതുപോലെ ഒരുപാട് പ്രാവശ്യം റിഹേഴ്‌സല്‍ എടുത്തിട്ടാണ് കാമറയ്ക്കു മുന്നിലെത്തിയത്. അതുകൊണ്ട് അധികം ടേക്ക് ഒന്നുെമടുക്കാതെ പൂര്‍ത്തിയാക്കാനായി' അനീഷ പറയുന്നു.

സൂറത്തിലായിരുന്നു അനീഷ പഠിച്ചതൊക്കെ. ബാംഗ്ലൂരിലെ കോളജില്‍ നിന്ന് ബികോം ബിരുദമെടുത്തു. അതുകൊണ്ട് മലയാളം നന്നായി സംസാരിക്കാനറിയില്ല. ബാപ്പ ഉമ്മര്‍ ജിഎംടിസി കമ്പനിയില്‍ മാനേജറാണ്. ഉമ്മ സല്‍മ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com