കാട്ടില്‍ നിന്ന് തിരിച്ചെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ചെന്നായ്ക്കള്‍ക്കരികിലേക്ക് തിരിച്ചുപോകാനാണ് താന്‍ ഇപ്പോഴും ആഗ്രഹിക്കുന്നതെന്ന് മാര്‍ക്കോസ് റോഡ്രിഗസ് പന്റോജ. സ്‌പെയിനിലെ മൗഗ്ലിയെന്നാണ് മാര്‍ക്കോസ് അറിയപ്പെടുന്നത്. 12 വര്‍ഷം ചെന്നായ്ക്കളാണ് ഇയാളെ വളര്‍ത്തിയത്.
അമ്മയുടെ മരണശേഷം അച്ഛന്‍ ഉപേക്ഷിച്ച മാര്‍ക്കോസിനെ വളര്‍ത്തിയത് ഒരു കര്‍ഷകനായിരുന്നു. ഏഴാം വയസുമുതല്‍ അയാള്‍ക്കൊപ്പം സ്‌പെയിനിലെ സിയറ മൊറീന മലനിരകളിലാണ് മാര്‍ക്കോസ് താമസിച്ചത്. ഇയാള്‍ മരിച്ചപ്പോള്‍ മാര്‍ക്കോസ് ഇവിടെ തനിച്ചായി. അതിനുശേഷം മാര്‍ക്കോസിനെ വളര്‍ത്തിയത് ചെന്നായ്ക്കളാണ്. 19ാമത്തെ വയസിലാണ് ഇവിടെനിന്ന് മാര്‍കോസിനെ സ്പാനിഷ് സിവില്‍ ഗാര്‍ഡ് കണ്ടെത്തുന്നത്. പിന്നീട് ഇയാളെ സാധാരണ മനുഷ്യജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
വര്‍ഷങ്ങളായി കാട്ടില്‍ നിന്ന് മടങ്ങിയെത്തി മനുഷ്യര്‍ക്കൊപ്പം ജീവിക്കുകയാണെങ്കിലും ചെന്നായ്ക്കൂട്ടത്തിലേക്ക് മടങ്ങിപ്പോകാനാണ് മാര്‍ക്കോസ് ആഗ്രഹിക്കുന്നത്. മനുഷ്യര്‍ തന്നെ ചൂഷണം ചെയ്യുകയാണെന്നും ജോലിസ്ഥലത്തും മറ്റും തന്നെ ആളുകള്‍ ചതിക്കുകയാണെന്നുമാണ് ഇതിന് കാരണമായി ഇയാള്‍ പറയുന്നത്. 72വയസ്സായ മാര്‍ക്കോസിന് ഇപ്പോഴും മൃഗങ്ങളെ പോലെ ശബ്ദമുണ്ടാക്കാനും ചേഷ്ടകള്‍ കാണിക്കാനും കഴിയും. ഗലീഷയിലെ വീട്ടിലാണ് പന്റോജ താമസിക്കുന്നത്. പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ ഇയാളുടെ വരുമാനം.
വവ്വാലുകളും മൃഗങ്ങളും നിറഞ്ഞ ഗുഹയിലെ ജീവിതമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലഘട്ടമെന്നാണ് മാര്‍ക്കോസിന്റെ വാക്കുകള്‍. മനുഷ്യര്‍ക്കൊപ്പമുള്ള താമസം മടുത്ത താന്‍ ചെന്നായ്ക്കള്‍ക്കിടയിലേക്ക് തിരിച്ചുപോകാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മാര്‍കോസ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ ചെന്നായ്ക്കള്‍ക്ക് ഇയാളെ തിരിച്ചറിയാന്‍ കഴിയുന്നില്ല. താന്‍ താമസിച്ചിരുന്ന ഗുഹയിലേക്ക് ഒരിക്കല്‍ മടങ്ങിചെന്നപ്പോള്‍ അവിടെ ആകെ മാറിയിരിക്കുന്നതായി കണ്ടെത്തിയെന്നും പുതിയ കോട്ടേജുകളും ഇലക്ട്രിക് ഗെയ്റ്റുകളും ഇവിടെ സ്ഥാനം പിടിച്ചുവെന്നും മാര്‍ക്കോസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ