കത്തുവ സംഭവത്തില്‍ സോഷ്യല്‍മീഡിയ പ്രതിഷേധം ശക്തമാകുന്നു: ഹാഷ്ടാഗുകളും പ്ലക്കാര്‍ഡുകളുമായി സെലിബ്രിറ്റികളും

ആസൂത്രിതമായി നടന്ന ഈ സംഭവത്തിലെ കുറ്റവാളികളെ ന്യായീകരിച്ച് ബിജെപി നേതൃത്ത്വത്തിലുള്ളവരുള്‍പ്പെടെ എത്തിയത് ജനങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്.
കത്തുവ സംഭവത്തില്‍ സോഷ്യല്‍മീഡിയ പ്രതിഷേധം ശക്തമാകുന്നു: ഹാഷ്ടാഗുകളും പ്ലക്കാര്‍ഡുകളുമായി സെലിബ്രിറ്റികളും

ശ്മീരിലെ കത്തുവയില്‍ മുസ്‌ലിം ബാലികയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. ബോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ ഹാഷ്ടാഗുകളും പ്ലക്കാര്‍ഡുകളുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ നടുക്കുന്ന ഹീനമായ കൊലപാതകമാണ് കത്വയില്‍ നടന്നത്. ഒരു പെണ്‍കുഞ്ഞിനെ മൃഗീയമായി ദിവസങ്ങളോളം ബലാത്സംഘം ചെയ്യുകയും ശ്വാസം മുട്ടിച്ചു കൊല്ലുകയുമാണ് ചെയ്തത്.

ആസൂത്രിതമായി നടന്ന ഈ സംഭവത്തിലെ കുറ്റവാളികളെ ന്യായീകരിച്ച് ബിജെപി നേതൃത്ത്വത്തിലുള്ളവരുള്‍പ്പെടെ എത്തിയത് ജനങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്. ജനുവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് വനപ്രദേശത്തുനിന്നും ലഭിച്ചത്.

രാജ്യത്തെ നടുക്കിയ മറ്റൊരു പീഡനമായിരുന്നു ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ നടന്നത്. നിരവധി പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് ഉന്നാവ സംഭവത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങിനെതിരെ നടപടിയെടുത്തത്. കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞതോടെയാണ് ഉന്നാവ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എയുടെ അറസ്റ്റ്. ഇതോടൊപ്പം കത്വ പീഡനക്കേസിലെ പ്രതികളെ അനുകൂലിച്ച രണ്ട് ബിജെപി എംപിമാരും രാജി വെച്ചു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ആവശ്യപ്രകാരമാണ് ബിജെപി എംപിമാര്‍ രാജിവെച്ചത്.

രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അനുയായികളാണ് രണ്ട് കേസിലും പ്രതികള്‍. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന പ്രതിഷേധം. പ്രതികള്‍ക്ക് വധശിക്ഷ വേണമെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി കൊണ്ടു വരണമെന്നും ആവശ്യങ്ങളുയരുന്നുണ്ട്. 

ഞാന്‍ ഹിന്ദുസ്ഥാനിയാണ്, ഞാന്‍ ലജ്ജിക്കുന്നു എന്നെഴുതിയ പ്ലക്കാര്‍ഡ് പിടിച്ച് സോനം കപൂര്‍ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ജസ്റ്റിസ് ഫോര്‍ അവര്‍ ചൈല്‍ഡ് എന്ന ഹാഷ്ടാഗോടു കൂടിയ പ്ലക്കാര്‍ഡില്‍ എട്ടു വയസുകാരി ക്ഷേത്രത്തില്‍ വെച്ച് കൊല്ലപ്പെട്ടു എന്നും എഴുതിയിട്ടുണ്ട്. മലയാളി താരം പാര്‍വ്വതിയും ഇന്നലെ പ്ലക്കാര്‍ഡ് പിടിച്ചുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം മറ്റൊരു പ്രതിഷേധ കാംപെയ്ന്‍ കൂടി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഏപ്രില്‍ 15ന് വൈകീട്ട് 5നും 7നും ഇടയ്ക്കുള്ള സമയത്ത് തൊട്ടടുത്തുള്ള തെരുവില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. 

തൊട്ടടുത്തുള്ള തെരുവുകളില്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയും കൂട്ടി പോസ്റ്ററുകളുമായി പ്രതിഷേധത്തിനിറങ്ങാനാണ് തീരുമാനം. പ്രതിഷേധത്തെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്ത് അവരെയും പ്രതിഷേധത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കണം. പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ #justiceforourchild എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പ്രതിഷേധാഹ്വാനത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com