ആദ്യ സ്വകാര്യ ബഹിരാകാശ യാത്രക്കൊരുങ്ങി സുനിത വില്യംസ്

ഇവരുടെ യാത്രയ്ക്കുള്ള ബഹിരാകാശ വിമാനം സ്വകാര്യവിമാന കമ്പനികളായ ബോയിങ്, സ്‌പേസ് എക്‌സ് എന്നിവരാണ് നിര്‍മിക്കുന്നത്.
ആദ്യ സ്വകാര്യ ബഹിരാകാശ യാത്രക്കൊരുങ്ങി സുനിത വില്യംസ്

ഹൂസ്റ്റണ്‍: ആദ്യ സ്വകാര്യ ബഹിരാകാശയാത്രക്കൊരുങ്ങി സുനിത വില്യംസ്. ഒന്‍പത് ബഹിരാകാശയാത്രികരാണ് ആദ്യ ബഹിരാകാശ വിമാന യാത്രയ്ക്ക് ഒരുങ്ങുന്നത്. ഇവരുടെ യാത്രയ്ക്കുള്ള ബഹിരാകാശ വിമാനം സ്വകാര്യവിമാന കമ്പനികളായ ബോയിങ്, സ്‌പേസ് എക്‌സ് എന്നിവരാണ് നിര്‍മിക്കുന്നത്.

2011ല്‍ നാസയുടെ ബഹിരാകാശ പേടകം ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയിരുന്നു. ആ സംഘത്തിലെ അംഗമായിരുന്നു അമേരിക്കല്‍ ബഹിരാകാശ ശാസ്ത്രജ്ഞയായ സുനിതാ വില്യംസ്. സുനിതാ വില്യംസിനെ കൂടാതെ പുതിയ ദൗത്യത്തിനായി നാസ തിരഞ്ഞെടുത്ത യാത്രികര്‍ ബഹിരാകാശയാത്രയില്‍ പരിചയസമ്പന്നരാണ്.  

വെള്ളിയാഴ്ചയാണ് നാസ ഇക്കാര്യം അറിയിച്ചത്. 2011ന് ശേഷം നടക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്ര അമേരിക്കയില്‍ നിന്ന് തന്നെയാണെന്ന സ്ഥിരീകരണം കൂടിയായി ഇത്. ബഹിരാകാശ വിമാനങ്ങളുടെ പരീക്ഷണയാത്രയും കൂടിയാണിത്. പൂര്‍ണമായും മനുഷ്യനിയന്ത്രണത്തിലാവും ഈ വിമാനങ്ങള്‍. ദൗത്യത്തില്‍ പങ്കെടുക്കുന്നവരോ അല്ലെങ്കില്‍ നിയോഗിക്കപ്പെട്ട മറ്റ് ശാസ്ത്രജ്ഞന്മാരോ ആവും വിമാനത്തെ നിയന്ത്രിക്കുക. 

പുതിയ ബഹിരാകാശയാത്രാസംഘം പുറപ്പെടുന്നതിന് മുന്‍പ് നാലുപേരടങ്ങുന്ന മറ്റൊരു സംഘം ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം സജ്ജമാക്കുന്നതിനായി പുറപ്പെടുമെന്ന് നാസ അറിയിച്ചു. ബോയിങ് സിഎസ്ടി100 സ്റ്റാര്‍ലൈനര്‍, സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍സ് എന്നീ ബഹിരാകാശ വിമാനങ്ങള്‍ 2019 ല്‍ യാത്ര തിരിക്കാന്‍ അവസാനവട്ട തയ്യാറെടുപ്പുകളിലാണെന്ന് നാസ അറിയിച്ചു.

സ്വകാര്യകമ്പനികളുടെ ബഹിരാകാശവിമാനങ്ങള്‍ക്ക് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് യാത്രാനുമതി നല്‍കുക വഴി സ്വന്തമായി ബഹിരാകാശപര്യവേഷണം നടത്താന്‍ സാമ്പത്തികശേഷിയില്ലാത്ത രാജ്യങ്ങള്‍ക്ക് സഹായമാവും. ഇത്തരം പര്യവേഷണയാത്രകള്‍ക്ക് സ്വകാര്യവ്യക്തികള്‍ക്കും സൗകര്യമൊരുക്കുന്നതാവും ഇത്തരം സംവിധാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com