ഞാന്‍ ഡോക്ടറാണ്, നിങ്ങളുടെ ശരീരം കാണട്ടേ..; ഓണ്‍ലൈന്‍ അഭിമുഖത്തിലെ അനുഭവം തുറന്നുപറഞ്ഞ് യുവതി

അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ടീഷര്‍ട്ട് മാത്രമണിഞ്ഞ് നില്‍ക്കാനായി അടുത്ത നിര്‍ദേശം
ഞാന്‍ ഡോക്ടറാണ്, നിങ്ങളുടെ ശരീരം കാണട്ടേ..; ഓണ്‍ലൈന്‍ അഭിമുഖത്തിലെ അനുഭവം തുറന്നുപറഞ്ഞ് യുവതി

സ്ത്രീ എങ്ങും സുരക്ഷിതയല്ല എന്ന യാഥാര്‍ത്ഥ്യം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് വീണ്ടും വീണ്ടും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പൊതുഇടങ്ങളിലും ജോലിസ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, എന്തിന് സ്വന്തം വീട്ടില്‍ പോലും അവളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.

സ്ത്രീസുരക്ഷയ്ക്ക് വേണ്ടി നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അവയെല്ലാം വേണ്ടവിധത്തില്‍ തന്നെയാണ് നടപ്പിലാക്കുന്നത് എന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരും. 

കാലം പുരോഗമിച്ചതോടുകൂടി കുറ്റകൃത്യങ്ങളും തട്ടിപ്പുകളുമെല്ലാം സാങ്കേതിക വിദ്യയുടെ കൂട്ടുപിടിച്ചുകൊണ്ടായി. നിരവധി സുരക്ഷാ നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കൂടിയും സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നതിന് തെളിവാണ് ചെന്നൈ സ്വദേശിനിയായ നമ്യ ബെയ്ഡ് എന്ന യുവതിക്കുണ്ടായ അനുഭവം. ജോലിക്കായുള്ള ഓണ്‍ലൈന്‍ അഭിമുഖത്തെ പോലും സ്ത്രീ സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യണമെന്ന് പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു ഈ സംഭവം.

പുതിയൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് നമ്യയ്ക്ക് ഈ ദുരനുഭവമുണ്ടായത്. ജോലി അന്വേഷണത്തിന്റെ ഭാഗമായി നമ്യ തന്റെ മൊബൈല്‍ നമ്പര്‍ സുഹൃത്തുക്കളുള്‍പ്പടെ നിരവധി പേര്‍ക്ക് കൈമാറിയിരുന്നു. അങ്ങനെയാണ് എയര്‍ ഫ്രാന്‍സില്‍ നിന്നാണെന്ന് അവകാശപ്പെട്ട് ഒരു ഫോണ്‍കോള്‍ നമ്യയെ തേടിയെത്തുന്നത്. പക്ഷേ ആദ്യ ഫോണ്‍കോളില്‍ തന്നെ അപകടം മണത്ത നമ്യ ഫോണ്‍ കോളുകള്‍ റക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ആദ്യഘട്ടത്തില്‍ അടിസ്ഥാന വിവരങ്ങളാണ് അയാള്‍ ചോദിച്ചറിഞ്ഞത്.

വാട്‌സാപ്പ് വീഡിയോ കോളിലൂടെ അഭിമുഖത്തിന്റെ രണ്ടാം ഘട്ടം നടത്തുമെന്നും ആദ്യവിളിയില്‍ അയാള്‍ നമ്യയെ അറിയിച്ചു. താനായിരിക്കില്ല മറ്റൊരാളായിരിക്കും അത് നടത്തുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാമതും അയാള്‍ തന്നെയാണ് പേരുമാറ്റി നമ്യയെ വിളിച്ചത്. റൂമില്‍ തനിച്ചായിരിക്കണമെന്നും സഹായത്തിന് മറ്റാരും പാടില്ലെന്നും അയാള്‍ നിര്‍ദേശിച്ചിരുന്നു. ഒപ്പം അവര്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെയും പാന്റിന്റെയും നിറവും അയാള്‍ ചോദിച്ചു. 

പുതിയൊരു നമ്പറില്‍ നിന്നാണ് നമ്യക്ക് വീഡിയോ കോള്‍ വന്നത്. വീഡിയോ കോളിനിടയില്‍ നമ്യയുടെ പൊക്കം, ഭാരം എന്നിവയെക്കുറിച്ച് ചോദിക്കുകയും അവരുടെ ശരീരത്തിലുള്ള ടാറ്റൂ കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത ആവശ്യം വയര്‍ കാണിച്ച് കൊടുക്കണമെന്നായിരുന്നു. ഇക്കാര്യം നമ്യ വിസമ്മതിച്ചതോടെ ഒരു ടീഷര്‍ട്ട് ധരിച്ചതിന് ശേഷം അപ്രകാരം ചെയ്യാന്‍ അയാള്‍ നിര്‍ബന്ധിച്ചു. അതിനും വഴങ്ങാതെ നിന്ന നമ്യയോട് അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ടീഷര്‍ട്ട് മാത്രമണിഞ്ഞ് നില്‍ക്കാനായി അടുത്ത നിര്‍ദേശം. ഇതോടെ നമ്യ കോള്‍ കട്ട് ചെയ്യുകയായിരുന്നു. 

പിടിക്കപ്പെട്ടെന്നുറപ്പായതോടെ അയാള്‍ ഭീഷണിയുമായി വീണ്ടും രംഗത്തെത്തി. താന്‍ ചെയ്യാന്‍ പോകുന്നത് എന്താണെന്ന് കാത്തിരുന്നു കണ്ടോളൂ എന്നായിരുന്നു അയാളുടെ ഭീഷണി. 

വാട്‌സാപ്പിലൂടെ അയാള്‍ നമ്യയുമായി നടത്തിയ ചാറ്റിങ്ങിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് നമ്യ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചത്. ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ വളരെ സാധാരണമായ ഇക്കാലത്ത് അത്തരം അഭിമുഖങ്ങള്‍ക്ക് തയ്യാറാകുമ്പോള്‍ ഒരു കരുതലെടുക്കുന്നത് നല്ലതാണെന്ന് നമ്യ മുന്നറിയിപ്പ് നല്‍കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com