ഇന്ത്യയിലെ ഉയര്‍ന്ന ബഹുമതിയായ പത്മശ്രീ പുരസ്‌കാരത്തിനര്‍ഹയായിട്ടും കല്ലാറിലെ ഈ മുത്തശ്ശിക്ക് യാതൊരു കുലുക്കവുമില്ല. പത്മശ്രീക്കൊപ്പം 'മന്‍ കീ ബാത്തി'ലൂടെ പ്രധാനമന്ത്രിയുടെ പ്രശംസ കൂടി നേടിയെടുത്ത കല്ലാറിലെ ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിയമ്മ ദേശീയതലത്തിലും താരമായിരിക്കുകയാണ്.
കുറച്ചു ദിവസങ്ങളായി കാടിനു നടുവിലെ കുടിയിലേക്ക് പത്മശ്രീ ജേതാവിനുള്ള ആശംസാ പ്രവാഹമാണ്. എന്നാല്‍ ഇതിലൊന്നും മതിമറക്കാതെ വളരെ പക്വതയോടെ നിലനില്‍ക്കുകയാണ് 73കാരി. കാടിന്റെയും നാട്ടു വൈദ്യത്തിന്റെയും നിലനില്പിനെപ്പറ്റിയുള്ള ആശങ്കയിലാണ് ഈ വനമുത്തശ്ശിയിപ്പോള്‍.
പത്മശ്രീപുരസ്‌കാര ജേതാവായ ലക്ഷ്മിക്കുട്ടിയമ്മ താമസിക്കുന്നത് വിതുരയിലെ ആദിവാസി സെറ്റില്‍മെന്റിലാണ്. ഇവിടെത്തന്നെയാണ് ഇവരുടെ വൈദ്യശാലയും. നാട്ടുവൈദ്യത്തില്‍ പ്രഗത്ഭയായ ലക്ഷ്മിക്കുട്ടിയമ്മ ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ് കൂടിയാണ്. ഒപ്പം പേരുകേട്ട വിഷഹാരിയും. പാമ്പുകടിയേറ്റ നൂറുകണക്കിനാളുകളുടെ ജീവന്‍ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ടു രക്ഷിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ കാട്ടറിവുകള്‍ അനേകമാണ്.
മാത്രമല്ല, എട്ടാം തരം വരെ പഠിച്ച ഈ മുത്തശ്ശി ഇടയ്ക്കിടെ ഫോക്ലോര്‍ അക്കാദമിയിലെ അധ്യാപികയുടെ വേഷവും എടുത്തണിയാറുണ്ട്. ആദിവാസി സമൂഹത്തിന് ലഭിച്ച ബഹുമതിയാണ് ഈ പത്മശ്രീ പുരസ്‌കാരം. പുരസ്‌ക്കാരം തേടിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് പറയുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ നിഷ്‌കളങ്കവും പക്വവുമായ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറാലാവുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ