പ്ലാസ്റ്റിക് ദഹിപ്പിക്കുന്ന ജീവി; ഈ ജീവി അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമോ?

പസിഫിക് സമുദ്രത്തില്‍ 11 കിലോമീറ്റര്‍ താഴെയുള്ള കിടങ്ങുകളിലെ ജീവികളുടെ ശരീരത്തില്‍ വരെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തി നിരാശപ്പെട്ടിരിക്കുകയാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍.
പ്ലാസ്റ്റിക് ദഹിപ്പിക്കുന്ന ജീവി; ഈ ജീവി അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമോ?

ലോകത്തിലെ സമുദ്രങ്ങളിലെല്ലാം അതിഭീകമായ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞ് കൂടിയിരിക്കുകയാണ്. ഇതുമൂലം അനേകം സമുദ്രജീവികളുടെ ജീവന്‍ തന്നെ അപകടത്തിലാണ്. പസിഫിക് സമുദ്രത്തില്‍ 11 കിലോമീറ്റര്‍ താഴെയുള്ള കിടങ്ങുകളിലെ ജീവികളുടെ ശരീരത്തില്‍ വരെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തി നിരാശപ്പെട്ടിരിക്കുകയാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍. ന്യൂകാസില്‍ സര്‍വകലാശാല നടത്തിയ ഗവേഷണത്തിലായിരുന്നു ഇക്കാര്യം തെളിഞ്ഞത്. 

എന്നാല്‍ ഒരേസമയം ആശങ്കയും സന്തോഷവും പകരുന്ന ഒരു വാര്‍ത്തകൂടി ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.  ചെമ്മീന്‍ കുടുംബത്തില്‍പ്പെട്ട അന്റാര്‍ട്ടിക് ക്രില്‍ (ശാസ്ത്രനാമം: ഋൗുവമൗശെമ ൗെുലൃയമ) എന്ന ചെറു സമുദ്രജീവികള്‍ക്ക് പ്ലാസ്റ്റിക്കിനെ 'ദഹിപ്പിക്കാനുള്ള' കഴിവുണ്ടെന്ന അതിശയകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നത്. പൂര്‍ണമായും ദഹിപ്പിച്ച് ഇല്ലാതാക്കുക എന്നതല്ല, മറിച്ച് പ്ലാസ്റ്റിക് കഷ്ണങ്ങളെ വളരെ ചെറുതാക്കി മാറ്റാനുള്ള കഴിവാണ് ഈ ജീവികള്‍ക്കുള്ളത്. 

സാധാരണ ഗതിയില്‍ സമുദ്രജീവികള്‍ പ്ലാസ്റ്റിക് ഭക്ഷിച്ചാല്‍ അത് ദഹിക്കാതെ ശരീരത്തില്‍ കുടുങ്ങി അവയുടെ ജീവന്‍ നഷ്ടപ്പെടുകയാണ് പതിവ്. എന്നാല്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ അകത്തു ചെന്നാല്‍ ക്രില്ലിനു യാതൊരു കുഴപ്പവുമുണ്ടാകില്ല. മാത്രവുമല്ല അവയെ 'നാനോ പ്ലാസ്റ്റിക്കായി' പുറംതള്ളുകയും ചെയ്യും. ക്രില്ലുകളുടെ വയറ്റിലെത്തി അഞ്ചുദിവസത്തിനകം ദഹനം പൂര്‍ത്തിയാക്കി പ്ലാസ്റ്റിക് പുറംതള്ളപ്പെടുമെന്നാണു കണ്ടെത്തിയിരിക്കുന്നത്. കടലില്‍ വന്‍തോതില്‍ കൂട്ടത്തോടെ കാണപ്പെടുന്നവയാണ് ഈ ചെറുജീവികള്‍. അതിനാല്‍ത്തന്നെ ദഹിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ അളവും കൂടും. 

അതേസമയം പ്ലാസ്റ്റിക് കുപ്പികളൊന്നുമല്ല ക്രില്‍ കഴിക്കുന്നതെന്നോര്‍ക്കണം. രണ്ടു മില്ലിമീറ്റര്‍ വ്യാസത്തില്‍ കൂടുതല്‍ വലുപ്പമുള്ള പ്ലാസ്റ്റിക്കൊന്നും ഇവയ്ക്കു കഴിക്കാനും സാധിക്കില്ല. പകരം അതിസൂക്ഷ്മമായ പ്ലാസ്റ്റിക് കഷ്ണങ്ങളാണ് അകത്താക്കുക. 31.5 മൈക്രോണ്‍ വ്യാസമുള്ള പ്ലാസ്റ്റിക് കഷ്ണങ്ങളെ ഒരു മൈക്രോണില്‍ താഴെ വലുപ്പത്തിലേക്കു 'ദഹിപ്പിച്ചെടുത്തു' എന്നതാണ് ഇവയുടെ പ്രത്യേകത. (മനുഷ്യരക്തത്തിലെ ചുവപ്പു രക്താണുക്കള്‍ക്ക് 5 മൈക്രോണ്‍ മാത്രമാണു വലുപ്പമെന്നോര്‍ക്കാം) ലാബറട്ടറിയില്‍ പുതിയ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കഴിക്കാന്‍ കൊടുത്താണു ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. 

'കടലില്‍ ക്രില്ലുകളുടെ ജോലി കുറച്ചു കൂടി എളുപ്പമാകും. സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷനുകള്‍ പതിച്ച് പ്ലാസ്റ്റിക് സ്വാഭാവികമായും മൃദുലമായിട്ടുണ്ടാകും. ഇത് 'ദഹിപ്പിക്കാനും' എളുപ്പമാണ്. ചെറു പ്ലാസ്റ്റിക് നൂലുകളൊക്കെയാണ് ഇത്തരത്തില്‍ ഏറെ ചെറിയ പ്ലാസ്റ്റിക് 'കണ'മായി മാറുക. പ്ലാസ്റ്റിക് നൂലുകള്‍ പോലും മത്സ്യങ്ങള്‍ക്കും കടലാമകള്‍ക്കും ഏറെ ദോഷകരമാണെന്നോര്‍ക്കണം. ക്രില്‍ അകത്തേക്കെടുക്കുന്ന പ്ലാസ്റ്റിക്കിനേക്കാളും 78 ശതമാനം വരെ വലുപ്പം കുറഞ്ഞായിരിക്കും പുറത്തേക്കു വിടുക. ചിലതാകട്ടെ 94 ശതമാനം വരെ വലുപ്പം കുറഞ്ഞിട്ടുണ്ടാകും. ക്രില്ലുകളുടെ ദഹനവ്യവസ്ഥ ഇക്കാര്യത്തില്‍ ഒരു 'അരകല്ലു' പോലെയാണു പ്രവര്‍ത്തിക്കുക'- ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗ്രിഫിത് സര്‍വകലാശാലയിലെ ഡോ അമാന്‍ഡ ഡോസണ്‍ പറയുന്നു.
 
എന്നാല്‍ സമുദ്രത്തില്‍ അടിയുന്ന മൈക്രോ പ്ലാസ്റ്റിക് മലിനീകരണത്തിനു ക്രില്ലുകള്‍ ഒരിക്കലും പ്രതിവിധിയല്ലെന്നും അമാന്‍ഡ പറയുന്നു. മറിച്ച് നിലവിലുള്ള പ്ലാസ്റ്റിക്കിനെ അവ അല്‍പം വലുപ്പം കുറച്ചതാക്കുന്നു. ഇത്രത്തോളം സമുദ്രത്തിലേക്കു തള്ളപ്പെടുന്ന നാനോ പ്ലാസ്റ്റിക്കിന്റെ അളവു കണ്ടെത്താനും ബുദ്ധിമുട്ടാണ്. 

വലുപ്പക്കുറവ് തന്നെ പ്രധാന കാരണം. പക്ഷേ ഈ നാനോപ്ലാസ്റ്റിക് വയറ്റിലെത്തിയാലും മറ്റു ചെറുജീവികള്‍ക്കു കാര്യമായ പ്രശ്‌നങ്ങളുണ്ടാകില്ല. ഭക്ഷ്യശൃംഖലയിലെ കുഞ്ഞന്‍ സമുദ്രജീവികള്‍ക്ക് 'ജീവശ്വാസം' പകരുന്ന നീക്കമാണു ക്രില്ലുകള്‍ നടത്തുന്നതെന്നു ചുരുക്കം. ക്രില്ലുകള്‍ ഉള്‍പ്പെടുന്ന 'പ്ലാങ്ക്ടണിക് ക്രസ്‌റ്റേഷ്യന്‍സ്' വിഭാഗത്തിലെ മറ്റു കടല്‍ജീവികള്‍ക്കും ഈ കഴിവുണ്ടോയെന്നറിയാനാണ് ഇനിയുള്ള ഗവേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com