ഏഴു വര്‍ഷത്തെ പ്രണയം സഫലമായതിന്റെ സന്തോഷത്തിലായിരുന്ന അവള്‍. എന്നാല്‍ ആദ്യരാത്രിയില്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന സത്യമാണ് യുവതിയെ കാത്തിരുന്നത്. താന്‍ വര്‍ഷങ്ങളോളം പ്രണയിച്ചു വിവാഹം കഴിച്ച 'പുരുഷന്‍' ഒരു പെണ്ണാണെന്ന്. ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴാണ് സഹപ്രവര്‍ത്തകനായ ശ്രീറാമുമായി യുവതി പ്രണയത്തിലാവുന്നത്. തുടര്‍ന്ന് യുവതിയുടെ നിര്‍ബന്ധപ്രകാരം കഴിഞ്ഞ 31 ന് വീട്ടുകാര്‍ ഇവരുടെ വിവാഹം നടത്തിക്കൊടുത്തു. അന്ന് രാത്രിയാണ് തന്റെ ഭര്‍ത്താവ് ഒരു പെണ്ണാണെന്ന് യുവതി അറിയുന്നത്.
വര്‍ഷങ്ങളായി ആണ്‍വേഷം കെട്ടി നടക്കുകയായിരുന്നു ശ്രീറാം. പോത്തന്‍കോട് സ്വദേശിയും ബിഎഡ് ബിരുദധാരിയുമായ നിര്‍ധനയുവതി ഏഴുവര്‍ഷം മുമ്പ് ടെക്‌നോപാര്‍ക്കില്‍ ജോലിക്കു ചേര്‍ന്നപ്പോഴാണു കൊല്ലം സ്വദേശിയായ ശ്രീറാമിനെ പരിചയപ്പെട്ടത്. പിന്നീട് കരുനാഗപ്പള്ളിയില്‍മറ്റൊരു ജോലി തേടിപ്പോയ ശ്രീറാമും യുവതിയുമായുള്ള ബന്ധം ഫോണ്‍ സന്ദേശങ്ങളിലൂടെ പ്രണയമായി വളര്‍ന്നു.
ശ്രീറാം ഇടയ്ക്കിടെ യുവതിയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. യുവതിയുടെ വീട്ടുകാരില്‍ ചിലര്‍ ഈ ബന്ധത്തെ എതിര്‍ത്തെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി വിവാഹത്തിനു സമ്മതിച്ചു. പോത്തന്‍കോട്ടെ ഒരു ക്ഷേത്രത്തില്‍ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിലായിരുന്നു താലികെട്ട്. വിവാഹത്തിന് വരന്‍ ഒറ്റയ്ക്ക് എത്തിയപ്പോള്‍ തന്നെ ബന്ധുക്കളില്‍ പലരും സംശയിച്ചു. എന്നാല്‍ വീട്ടുകാര്‍ വന്ന വാഹനം അപകടത്തില്‍പ്പെട്ടെന്നും അവര്‍ പിന്നാലെയെത്തുമെന്നും വരന്‍ അറിയിച്ചതനുസരിച്ച് മുഹൂര്‍ത്തത്തില്‍തന്നെ താലികെട്ട് നടത്തി.
വിവാഹത്തിന് ശേഷം പോയത് വരന്റെ ഒറ്റമുറി വീടക വീട്ടിലേക്കായിരുന്നു. അവിടെയും ബന്ധുക്കള്‍ ആരുമുണ്ടായിരുന്നില്ല. വീടു കാണാന്‍ വധുവിനൊപ്പം എത്തിയവര്‍ക്കു ഹോട്ടലില്‍നിന്നാണ് സദ്യയെത്തിച്ചിരുന്നു. പന്തികേടു തോന്നിയതോടെ വധുവിന്റെ വീട്ടുകാര്‍ 15 പവന്റെ ആഭരണങ്ങള്‍ ഊരിവാങ്ങി മടങ്ങിപ്പോയി. ആദ്യ രാത്രി തന്നെ താന്‍ ഭിന്നലിംഗക്കാരനാണെന്നു വെളിപ്പെടുത്തിയ ഭര്‍ത്താവ് തമാശ പറയുകയാണെന്നാണു വധു കരുതിയത്.
രാത്രി ഭര്‍ത്താവിനു വന്ന നിരവധി ഫോണ്‍ കോളുകളില്‍ ഒന്ന് യുവതിക്കു കൈമാറി. 'നീ രക്ഷപ്പെട്ടോ, അവന്‍ ആണല്ല പെണ്ണാണ്' എന്നായിരുന്നു സന്ദേശം. താന്‍ ഇക്കാര്യം പറഞ്ഞെന്ന് 'അവള്‍' അറിയരുതെന്നും ഫോണ്‍ ചെയ്ത സുഹൃത്ത് പറഞ്ഞു. ഇതിനിടെ ആഭരണങ്ങള്‍ എവിടെയെന്ന് വരന്‍ തിരക്കി. തനിക്ക് കുറച്ച് കടമുണ്ടെന്നും ശ്രീറാം പറഞ്ഞു. ഇതോടെ സംഭവങ്ങളെല്ലാം യുവതി വീട്ടുകാരെ വിളിച്ചറിയിച്ചു.
അടുത്ത ദിവസം പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് യുവതി ഭര്‍ത്താവിനേയും കൂട്ടി വീട്ടിലേക്ക് പോയി. അവിടെവെച്ച് വീട്ടിലെ സ്ത്രീകള്‍ വരനെ വിശദമായി പരിശോധിച്ച് പെണ്ണാണെന്നു ബോധ്യപ്പെട്ടു. തുടര്‍ന്ന് പഞ്ചായത്തംഗം ഇടപെട്ട് വിവരം പോലീസിനെ അറിയിച്ചെങ്കിലും വീട്ടുകാര്‍ പരാതി നല്‍കാതെ അന്വേഷിക്കാനാവില്ലെന്നായിരുന്നു മറുപടി. വരനെ 'അവളുടെ' സ്ഥലത്തു കൊണ്ടാക്കാനും പോലീസ് നിര്‍ദേശിച്ചു. ആള്‍മാറാട്ടത്തട്ടിപ്പ് അന്വേഷിക്കാന്‍ പോലീസ് തയാറായില്ലെന്നാണു പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരുടെ ആരോപണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ