ഭര്‍ത്താവ് കൈപിടിച്ചു കൊടുത്തു, ഭാര്യയും കാമുകനും ഒന്നായി; സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇതൊക്കെ നടക്കും

പ്രണയത്തെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ ഇരുവരേയും കൊല്ലാനുള്ള ദേഷ്യം തനിക്കുണ്ടായിരുന്നെന്നാണ് സുജിത് പറയുന്നത്
ഭര്‍ത്താവ് കൈപിടിച്ചു കൊടുത്തു, ഭാര്യയും കാമുകനും ഒന്നായി; സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇതൊക്കെ നടക്കും


കാന്‍പൂര്‍; ഭാര്യയുടെ പ്രണയം സഫലമാക്കുന്ന ഭര്‍ത്താവ്, ചില സിനിമകള്‍ മാത്രമാണ് നമ്മള്‍ ഇത് കണ്ടിട്ടുള്ളത്. എന്നാല്‍ ജീവിതത്തിലും ഇത് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കാന്‍പൂര്‍ സ്വദേശിയായ സുജിത്ത്. മൂന്ന് മാസം മുന്‍പ് വിവാഹം കഴിച്ച് കൂടെ കൂട്ടിയ ഭാര്യയെയാണ് അവരുടെ മനസ് അറിഞ്ഞ് കാമുകനൊപ്പം ചേര്‍ത്തുവെച്ചത്.സനിഗ്വാന്‍ ഗ്രാമത്തിലാണ് അപൂര്‍വ വിവാഹത്തിന് കളമൊരുങ്ങിയത്.

ഫെബ്രുവരി 19 നാണ് സനിഗ്വാന്‍ സ്വദേശിയായ സുജിത് ശാന്തിയെ വിവാഹം കഴിക്കുന്നത്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ആചാരപ്രകാരമായിരുന്നു വിവാഹം. എന്നാല്‍ രണ്ട് ആഴ്ച ഒരുമിച്ച് ജീവിച്ചതിന് ശേഷം ശാന്തി തന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. കുറേ നാള്‍ കഴിഞ്ഞിട്ടും മടങ്ങിവരാതായപ്പോള്‍ സുജിത് ഭാര്യയുടെ അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചു. ആദ്യം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയെങ്കിലും അവസാനം ശാന്തി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞു. ലഖാനൗവിലുള്ള രാജു എന്നൊരാളുമായി പ്രണയത്തിലാണെന്നും തന്റെ സമ്മതമില്ലാതെയാണ് വീട്ടുകാര്‍ വിവാഹം നടത്തിയത് എന്നുമായിരുന്നു പറഞ്ഞത്.

ഇത് കേട്ട് ആദ്യം സുജിത് ദേഷ്യപ്പെട്ടെങ്കിലും പിന്നീട് ഇവരുടെ വിവാഹം നടത്തിക്കൊടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ആദ്യം തന്റെ മാതാപിതാക്കളെ സുജിത് കാര്യം പറഞ്ഞ് ബോധിപ്പിച്ചു. അതിന് ശേഷം രവിയെ കണ്ടു. ശാന്തിയുമായുള്ള ബന്ധത്തെക്കുറിച്ച് രവി സമ്മതിച്ചതോടെ വിവാഹവുമായി മുന്നോട്ടുപോകാന്‍ സുജിത് തീരുമാനിച്ചു. ചടങ്ങിനെക്കുറിച്ച് പൊലീസിലും പ്രദേശവാസികളോടും പറഞ്ഞായിരുന്നു വിവാഹം. ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് എത്തിയത്.

എന്നാല്‍ പ്രണയത്തെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ ഇരുവരേയും കൊല്ലാനുള്ള ദേഷ്യം തനിക്കുണ്ടായിരുന്നെന്നാണ് സുജിത് പറയുന്നത്. ഇത് ചെയ്താല്‍ മൂന്ന് ജീവിതങ്ങള്‍ ഇല്ലാതാവുകയും കുടുംബങ്ങള്‍ക്കും ദുഖമുണ്ടാവുമെന്നും മനസിലാക്കിയതോടെയായിരുന്നു തീരുമാനം മാറ്റിയത്. എന്തായാലും വ്യത്യസ്തമായി ചിന്തിച്ച സുജിത്തിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com