കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല; മിന്നും ജയത്തോടെ പാക്കിസ്ഥാന് ചാംപ്യന്‍സ് ട്രോഫി

ജയത്തോടെ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു മേലിലുള്ള പാക്കിസ്ഥാന്റെ മേധാവിത്വത്തിന് അടിവരയിട്ടു
കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല; മിന്നും ജയത്തോടെ പാക്കിസ്ഥാന് ചാംപ്യന്‍സ് ട്രോഫി

ലണ്ടന്‍:  മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാംപ്യന്‍സ് ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യയ്ക്കായില്ല. ഓവലില്‍ നടന്ന ഫൈനലില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര അമ്പേ പരാജയപ്പെട്ടപ്പോള്‍ ചാംപ്യന്‍സ് ട്രോഫി പാക്കിസ്ഥാന്‍ സ്വന്തമാക്കി. സ്‌കോര്‍-പാക്കിസ്ഥാന്‍ നാലിന് 338. ഇന്ത്യ-158നു ഓള്‍ ഔട്ട്. 180 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.

ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം മുതല്‍ എല്ലാം പിഴച്ചു. പാക്കിസ്ഥാനു വേണ്ടി ഓപ്പണ്‍ ചെയ്യാനെത്തിയ അസ്ഹര്‍ അലിയും ഫഖര്‍ സമാനും ഫോമിലായതോടെ പാക്കിസ്ഥാന്‍ തുടക്കത്തില്‍ തന്നെ പിടിമുറുക്കി. 106 ബോളില്‍ നിന്ന് ഫഖര്‍  സമാന്‍ 114 റണ്‍സും 71 ബോളില്‍ നിന്ന് അസ്ഹര്‍ അലി 59 റണ്‍സുമെടുത്തു. 128 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പാക്കിസ്ഥാന് ശക്തമായ അടിത്തറ നല്‍കി. പിന്നീട് വന്ന ബാബര്‍ അസം (46), മുഹമ്മദ് ഹഫീസ് (57) എന്നിവരും ഫോമിലായതോടെ പാക്കിസ്ഥാന് ശക്തമായ സ്‌കോറായി.

ഇന്ത്യന്‍ ബോളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചത്. ഭുവനേശ്വറിന് പുറമെ ഹര്‍ദിക്ക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ മൂന്നോവറില്‍ തന്നെ റോഹിത് ശര്‍മയെയും, വിരാട് കോഹ്ലിയെയും നഷ്ടമായി. ഇതോടെ തോല്‍വി മണത്ത ഇന്ത്യയ്ക്ക് 76 റണ്‍സെടുത്ത ഹര്‍ദിക്ക് പാണ്ഡ്യ പ്രതീക്ഷ നല്‍കിയെങ്കിലും പാക്ക് ബോളിങ് മൂര്‍ച്ച കൂട്ടി. പാണ്ഡ്യ മാത്രമാണ് ഇന്ത്യന്‍ ടീമില്‍ 22 റണ്‍സില്‍ കൂടുതല്‍ എടുത്തത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരേ വമ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് കലാശപ്പോരില്‍ ആവേശം നിലനിര്‍ത്താനായില്ല. ബാറ്റിംഗ് നിര പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. ഇതോടെ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു മേലിലുള്ള പാക്കിസ്ഥാന്റെ മേധാവിത്വത്തിന് അടിവരയിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com