വേദി മാറ്റിയിട്ടും രക്ഷയില്ല; ഇന്ത്യ-പാക് പരമ്പരയ്ക്ക് കേന്ദ്രത്തിന്റെ അനുമതിയില്ല 

പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരത്തിന് അനുയോജ്യമായ സാഹചര്യമല്ല ഇപ്പോഴത്തേതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്‌
വേദി മാറ്റിയിട്ടും രക്ഷയില്ല; ഇന്ത്യ-പാക് പരമ്പരയ്ക്ക് കേന്ദ്രത്തിന്റെ അനുമതിയില്ല 

ന്യൂഡല്‍ഹി: ദുബായി വേദിയാക്കി പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര സംഘടിപ്പിക്കാനുള്ള ബിസിസിഐ ശ്രമത്തിന് തിരിച്ചടി. പാക്കിസ്ഥാനുമായുള്ള പരമ്പരയ്ക്ക് അനുവാദം തേടി ബിസിസിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചു. 

പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരത്തിന് അനുയോജ്യമായ സാഹചര്യമല്ല ഇപ്പോഴത്തേതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. മൂന്ന് ടെസ്റ്റും, അഞ്ച് ഏകദിനങ്ങളും, രണ്ട് ട്വന്റി20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പരയ്ക്കാണ് ബിസിസിഐ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നത്.

ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്നതാണെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് 2012ന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ഇരു രാജ്യവും വേദിയായി നടന്നിട്ടില്ല. ഐസിസിയുടെ കലണ്ടര്‍ പ്രകാരം 2014ല്‍ പാക്കിസ്ഥാന്റെ ഇന്ത്യന്‍ പര്യടനം നിശ്ചയിച്ചിരുന്നതാണെങ്കിലും ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരമ്പര മാറ്റിവയ്ക്കുകയായിരുന്നു. 

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും, പാക് മണ്ണില്‍ നിന്നുകൊണ്ട് രാജ്യത്തിനെതിരായ തീവ്രവാത പ്രവര്‍ത്തനങ്ങളും മുന്‍ നിര്‍ത്തി പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് നിലപാടാണ് ശിവസേന സ്വീകരിച്ചത്. 

സുരക്ഷാ കാരണങ്ങളാല്‍ 2009ന് ശേഷം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരവും പാക്കിസ്ഥാനില്‍ നടന്നിട്ടില്ല. ഇതിനെ തുടര്‍ന്ന് യുഎഇയാണ് പാക്കിസ്ഥാന്റെ അന്താരാഷ്ട്ര മത്സരങ്ങളുടെ വേദിയാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com