ബൊളീവിയയ്‌ക്കെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയെങ്കിലും 2018ലെ ലോക കപ്പ് പ്രവേശനം ബ്രസീല്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇവിടെ ബൊളിവിയന്‍ ഗോള്‍ കീപ്പര്‍ കാര്‍ലോസ് ലാംപെയായിരുന്നു അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ എതിരാളികളെ ഗോള്‍വല കുലുക്കാന്‍ അനുവിക്കാതിരുന്നത്.
പക്ഷെ കാര്‍ലോസിനേക്കാള്‍ ബ്രസീല്‍ താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയത് ശ്വാസം മുട്ടി കളിക്കേണ്ടി വന്നതാണ്. മത്സര ശേഷം ഒക്‌സിജന്‍ മാസ്‌ക് മുഖത്ത് വെച്ച് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് സമീപം ഇരിക്കേണ്ടി വന്നു ബ്രസീല്‍ താരങ്ങള്‍ക്ക്.
സമുദ്രനിരപ്പില്‍ നിന്നും 3,637 അടി ഉയരത്തില്‍ കളിക്കേണ്ടി വന്നത് ബ്രസീല്‍ താരങ്ങളെ വലച്ചു. പച്ചപ്പുല്ലില്‍ നിന്നും വരുന്ന ചൂട് കൂടിയായതോടെ കളി ഒപ്പിക്കേണ്ടി വരികയായിരുന്നു നെയ്മറിനും സംഘത്തിനും.
പ്രതികൂല സാഹചര്യം വില്ലനായതിന് പുറമെ ലക്ഷ്യങ്ങളൊന്നുമില്ലാതെയായിരുന്നു നെയ്മറും, കുട്ടിഞ്ഞോയുമെല്ലാം മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങിയത്. ആദ്യ പകുതിയില്‍ നെയ്മറും, ഗബ്രിയേല്‍ ജിസസുമെല്ലാം തൊടുത്ത ഷോട്ടുകള്‍ തടഞ്ഞിട്ട് ബൊളിവിയന്‍ ഗോള്‍കീപ്പറായിരുന്നു താരമായത്.
നിരവധി അവസരങ്ങള്‍ ഞങ്ങള്‍ക്ക് തുറന്നു കിട്ടിയിരുന്നു എങ്കിലും കാര്‍ലോസ് അതെല്ലാം പരാജയപ്പെടുത്തി. അയാള്‍ ഞങ്ങളുടേയും അഭിനന്ദനം അര്‍ഹിക്കുകയാണെന്ന് ബ്രസീലിയന്‍ നായകന്‍ കളിക്ക് ശേഷം പറഞ്ഞു.
സൗത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ 17 കളികളില്‍ നിന്നും 38 പോയിന്റുമായി ബ്രസീലാണ് പോയിന്റെ ടേബിളില്‍ മുന്നില്‍. വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ആരംഭിച്ച 1930ന് ശേഷം എല്ലാ വര്‍ഷവും യോഗ്യത നേടിയ ഒരേയൊരു ടീമാണ് ബ്രസീല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ