രഹാനേ പിന്നിലായതിനും അനുഷ്‌കയുടെ വരവിനും വിശദീകരണം; വിവാദമില്ലെന്ന് ബിസിസിഐ

ഫോട്ടോ എടുക്കുന്ന സമയത്ത് പ്രോട്ടോക്കോള്‍ നോക്കിയിരുന്നില്ല. ആദ്യം അനുഷ്‌ക ഇവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് നിന്നിരുന്നില്ല
രഹാനേ പിന്നിലായതിനും അനുഷ്‌കയുടെ വരവിനും വിശദീകരണം; വിവാദമില്ലെന്ന് ബിസിസിഐ

അനുഷ്‌ക ശര്‍മയെ ഇന്ത്യന്‍ ടീമിലെടുത്തുവോ എന്നായിരുന്നു ഇംഗ്ലണ്ടിലെ ഇന്ത്യന്‍ എംബസിയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ ചോദിച്ചത്. വൈസ് ക്യാപ്റ്റന്‍ ഏറ്റവും പിന്നിലത്തെ നിരയിലെത്തുകയും, മറ്റ് കളിക്കാരുടെ ഭാര്യമാരുടെ അസാന്നിധ്യവും ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനമായിരുന്നു അനുഷ്‌കയ്ക്കും ബിസിസിഐയ്ക്കും നേരിടേണ്ടി വന്നത്. വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം ബിസിസിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലാ എങ്കിലും ബിസിസിഐ വൃത്തങ്ങളില്‍ നിന്നുമുള്ള പ്രതികരണങ്ങളാണ് ഇപ്പോള്‍ വരുന്നത്. 

കളിക്കാരുടെ ഇഷ്ടത്തിനാണ് അവര്‍ ഓരോരുത്തരും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിന്നതെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നും വരുന്ന പ്രതികരണം. ഫോട്ടോ എടുക്കുന്ന സമയത്ത് പ്രോട്ടോക്കോള്‍ നോക്കിയിരുന്നില്ല. ആദ്യം അനുഷ്‌ക ഇവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് നിന്നിരുന്നില്ല. 

എന്നാല്‍ ഹൈക്കമ്മീഷണറുടെ ഭാര്യ ഗിരിജ സിന്‍ഹ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അനുഷ്‌ക ഫ്രെയ്മിലേക്ക് വന്നത്. അനുഷ്‌കയില്ലെങ്കില്‍ ഞാന്‍ മാത്രമായിരിക്കും ഫോട്ടോയിലെ ഒരേയൊരു വനിത  എന്നായിരുന്നു അവര്‍ പറഞ്ഞതെന്നും ഇന്ത്യന്‍ ടീം വൃത്തങ്ങള്‍ പ്രതികരിച്ചതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ വസതിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ സ്വീകരിച്ചത്. അല്ലാതെ ഹൈക്കമ്മീഷന്‍ ഓഫീസിലല്ല. ഹൈക്കമ്മീഷണറുടേയും ഭാര്യയുടേയും ക്ഷണം ലഭിച്ചാണ് അനുഷ്‌ക ഇവിടെ എത്തിയതെന്നും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനത്തെ വൃത്തങ്ങള്‍ പ്രതികരിക്കുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലായിരുന്നു എന്നാണ് ബിസിസിഐ ഭരണാധികാര സമിതി തലവന്‍ വിനോദ് റായിയുടെ പ്രതികരണം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള വിലക്ക് മൂലമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് വിരുന്നില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് എന്ന വിശദീകരണവും വരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com