ന്യൂയോർക്ക്: യു.എസ് ഓപൺ ടെന്നീസ് ടൂർണമെന്റ് മത്സരത്തിനിടെ വസ്ത്രം മാറിയ ഫ്രഞ്ച് വനിതാ താരം ആലിസ് കോർനെറ്റിനെതിരെ നടപടിയെടുത്തത് വിവാദമായി. യു.എസ് ഓപ്പണിന്റെ നിയമം തെറ്റിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. മത്സരത്തിനിടെയാണ്തി ആലിസ് വസ്ത്രം അഴിച്ച് തിരിച്ചിടുകയായിരുന്നു. ഇതോടെ ചെയർ അമ്പയർ ആലീസിനെതിരെ നടപടിയെടുക്കുകയായിരുന്നു.
ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വൻ പ്രതിഷേധമാണ് ഉയർന്നത്. ദ്യോക്കോവിച്ചും റോജർ ഫെഡററും അടക്കമുള്ള പുരുഷ താരങ്ങൾക്ക് പത്ത് മിനുട്ടോളം ജേഴ്സിയിടാതെ ഇരുന്നിട്ടും നടപടിയെടുക്കാത്തവർ ഇപ്പോൾ എന്തുകൊണ്ട് നടപടിയെടുത്തു എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. സംഭവം വിവാദമായതോടെ യു.എസ് ഓപൺ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി.
മത്സരത്തിന്റെ ഇടവേളയിലെ വിശ്രമ സമയത്ത് ഇരിക്കുമ്പോൾ എല്ലാ താരങ്ങൾക്കും ജേഴ്സി മാറാം. അത് നിയമ വിരുദ്ധമല്ല. ആലീസ് കോർനെറ്റിനെതിരായ നടപടിയിൽ ഖേദിക്കുന്നു. ആലീസിന് പെനാൽറ്റിയോ ഫൈനോ നൽകിയിട്ടില്ല. താക്കീത് മാത്രമാണ് നൽകിയതെന്ന് ഒൗദ്യോഗിക ട്വിറ്ററിലൂടെ യു.എസ് ഓപൺ അധികൃതർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ