ഹിമ ദാസിന്റെ പരിശീലകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് മറ്റൊരു അത്‌ലറ്റ് ; ആരോപണം അടിസ്ഥാന രഹിതമെന്ന് നിപ്പോണ്‍ ദാസ്

ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തുമ്പോള്‍, കോച്ച് നിപ്പോണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി
ഹിമ ദാസിന്റെ പരിശീലകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് മറ്റൊരു അത്‌ലറ്റ് ; ആരോപണം അടിസ്ഥാന രഹിതമെന്ന് നിപ്പോണ്‍ ദാസ്

ഗുവാഹത്തി:  ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച അത്‌ലറ്റ് ഹിമ ദാസിന്റെ പരിശീലകനെതിരെ ലൈംഗിക ആരോപണം. ഹിമയുടെ പരിശീലകന്‍ നിപ്പോണ്‍ ദാസിനെതിരെയാണ് പീഡന പരാതി ഉയര്‍ന്നിട്ടുള്ളത്. ഗുവാഹത്തിയില്‍ നിപ്പോണിന് കീഴില്‍ പരിശീലനം നടത്തുന്ന ഒരു അത്‌ലറ്റാണ് ആരോപണം ഉന്നയിച്ചത്.  

ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തുമ്പോള്‍, കോച്ച് നിപ്പോണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. മെയ് മാസം 18 നായിരുന്നു സംഭവം നടന്നതെന്നാണ് അത്‌ലറ്റ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ജൂണ്‍ 22 നാണ് അത്‌ലറ്റ് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഗുവാഹാട്ടി പൊലീസ് നിപ്പോണിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

എന്നാല്‍ ആരോപണം കളവാണെന്നും കെട്ടിച്ചമച്ചതാണെന്നും നിപ്പോണ്‍ പറഞ്ഞു. ഈ പെണ്‍കുട്ടി 100 മീറ്ററിലും 200 മീറ്ററിലുമാണ് പരിശീലനം നടത്തുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള അസം സംസ്ഥാന ടീമില്‍ ഇടം നേടാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. അവസരം നല്‍കണമെന്ന് ഇവര്‍ പലതവണ ആവശ്യപ്പെരുന്നു. എന്നാല്‍ ഈ കുട്ടിയേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന അത്‌ലറ്റുകള്‍ ഉള്ളതിനാല്‍ അവരെ സംസ്ഥാന ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. ഇതേതുടര്‍ന്നാണ് തനിക്കെതിരെ പരാതിയുമായി അത്‌ലറ്റ് രംഗത്തെത്തിയതെന്ന് നിപ്പോണ്‍ പറയുന്നു. 

ഹിമ ദാസിനൊപ്പം കോച്ച് നിപ്പോൺ
ഹിമ ദാസിനൊപ്പം കോച്ച് നിപ്പോൺ

അന്വേഷണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിയും. തന്നൊടൊപ്പമുള്ള സഹ കോച്ചുമാരും മറ്റ് സ്റ്റാഫും പരാതിയെക്കുറിച്ച് അത്‌ലറ്റിനോട് അന്വേഷിച്ചു. എന്നാല്‍ അവര്‍ക്കാര്‍ക്കും പെണ്‍കുട്ടിയുടെ ആരോപണം സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇവര്‍ക്കുമുമ്പാകെ അത്‌ലറ്റിന് ഹാജരാക്കാനും സാധിച്ചിട്ടില്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും നിപ്പോണ്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com