മുംബൈ: വിവാദങ്ങളുടെ അകമ്പടിയില്ലാതെ ഐപിഎല്‍ പതിനൊന്നാം സീസണ്‍ കടന്നു പോയി. പക്ഷേ ചെന്നൈ കിരീടം ചൂടിയതോടെ തിരശീല വീണ ഐപിഎല്‍ സീസണ്‍ വിവാദങ്ങളിലേക്ക് വീഴുകയാണ് ഇപ്പോള്‍.
ഇന്ത്യന്‍, വിദേശി കമന്റേറ്റര്‍മാരെ പരിഗണിക്കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി മുന്നോട്ടു വരികയാണ് ഇന്ത്യന്‍ കമന്റേറ്റര്‍മാര്‍. പ്ലേഓഫ് ഘട്ടം മുതല്‍ പ്രധാനമായും ഇന്ത്യന്‍ കമന്റേറ്റര്‍മാരെ അവഗണിച്ച് വിദേശ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് ചെയ്തതെന്ന വിമര്‍ശനമാണ് ബിസിസിഐയ്‌ക്കെതിരെ ഉയരുന്നത്.
ഐപിഎല്ലിലെ അവസാന നാല് മത്സരങ്ങളിലേക്കായി രണ്ട് ഇന്ത്യക്കാരെ മാത്രമാണ് കമന്ററി ബോക്‌സിലേക്ക് ബിസിസിഐ പരിഗണിച്ചത്, സുനില്‍ ഗാവസ്‌കറിനേയും, സഞ്ജയ് മഞ്ജരേക്കറിനേയും. ക്വാളിഫൈയര്‍-1, എലിമിനേറ്റര്‍, ക്വാളിഫൈയര്‍-2, ഫൈനല്‍ എന്നിവയില്‍ രണ്ട് ഇന്ത്യക്കാര്‍ മാത്രം കമന്ററി പറയുവാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍- മൈക്കല്‍ ക്ലര്‍ക്ക്, ഗ്രെയിം സ്മിത്ത്, സൈമണ്‍ ഡൗല്‍, മൈക്കല്‍ സ്ലേറ്റര്‍, മാത്യൂ ഹെയ്ഡന്‍ എന്നീ വിദേശ താരങ്ങളാണ് കമന്ററി ബോക്‌സില്‍ ഇടംപിടിച്ചത്.
ഐപിഎല്ലിന്റെ റീജണല്‍ ബ്രോഡ്കാസ്റ്റില്‍ കമന്റേറ്റര്‍മാരായി ഇന്ത്യക്കാര്‍ പരിഗണിക്കപ്പെട്ടുവെങ്കിലും ഇംഗ്ലീഷ് ബ്രോഡ്കാസ്റ്റില്‍ നിന്നും ഇന്ത്യക്കാര്‍ അവഗണിക്കപ്പെട്ടു. ഇന്ത്യന്‍ കമന്റേറ്റര്‍മാരുടെ ഇംഗ്ലീഷ് ഉച്ചാരണം ഉള്‍പ്പെടെയുള്ളവ പരിഗണിച്ചാണ് ഈ നടപടിയെന്ന് ബിസിസിഐ വൃത്തങ്ങള്‍ തന്നെ പ്രതികരിച്ചു.
അതോടെ മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെ ഇത് പ്രകോപിപ്പിക്കുകയായിരുന്നു. ഇംഗ്ലീഷ് പറയുന്നതില്‍ ഇന്ത്യന്‍ കമന്റേറ്റര്‍മാര്‍ മോശമാണെന്നാണ് ബിസിസിഐ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഉച്ഛാരണം ബിസിസിഐയ്ക്ക് പ്രശ്‌നമാണോ എന്ന് പേര് വെളിപ്പെടുത്താതെ ഇന്ത്യന്‍ മുന്‍ നായകരില്‍ ഒരാള്‍ ചോദിക്കുന്നു. ഇത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ്. അപ്പോള്‍ പ്രഥമ പരിഗണന ലഭിക്കേണ്ടത് ഇന്ത്യക്കാര്‍ക്കാണ്. പത്ത് വര്‍ഷമായി ഇങ്ങനെയാണ്. ഇപ്പോളതില്‍ മാറ്റം വരുത്തുന്നത് എന്ത് ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം ചോദിക്കുന്നു.
അതിനിടെ സഞ്ജയ് മഞ്ജരേക്കറിനും, സുനില്‍ ഗാവസ്‌കറിനും ഒപ്പം രാഹുല്‍ ദ്രാവിഡിനേയും രവിശാസ്ത്രിയേയും കൂടി അടുത്ത സീസണോടെ ഐപിഎല്‍ കമന്ററിയിലേക്ക് ഉള്‍പ്പെടുത്താനാണ് സുപ്രീംകോടതി നിയോഗിച്ച ഭരണകാര്യ സമിതിയുടെ നീക്കം. ഇന്ത്യന്‍ ടീമിന്റെ പരിശീലകനും, അണ്ടര്‍ 19 ടീമിന്റെ പരിശീലകനും കമന്റേറ്റര്‍മാരായി എത്തുന്നതിലെ സാങ്കേതിക തടസം ബിസിസിഐ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഭരണസമിതി നിലപാട് മാറ്റിയിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ