വിജയം തുടര്‍ന്ന് പെണ്‍പട; മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരേ ഏഴ് വിക്കറ്റ് ജയം

പൂനം യാദവ്, ധയാലന്‍ ഹേമലത എന്നിവരുടെ ബോളിങ് പ്രകടനമാണ് പാക്കിസ്ഥാനെ 133 ല്‍ ഒതുക്കിയത്
വിജയം തുടര്‍ന്ന് പെണ്‍പട; മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരേ ഏഴ് വിക്കറ്റ് ജയം

പ്രൊവിഡന്‍സ്; ടി-20ലോകകപ്പില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ പെണ്‍പട. പാക്കിസ്ഥാനെ 134 ല്‍ തളച്ചാണ് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അനായാസ വിജയം സ്വന്തമാക്കിയത്. ഓപ്പണര്‍ മിതാലി രാജ് അര്‍ദ്ധ സെഞ്ചുറി നേടി. ടൂര്‍ണമെന്റില്‍ മത്സരിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ടീ വിജയിച്ചു. 

പൂനം യാദവ്, ധയാലന്‍ ഹേമലത എന്നിവരുടെ ബോളിങ് പ്രകടനമാണ് പാക്കിസ്ഥാനെ 133 ല്‍ ഒതുക്കിയത്. ഇരുവരും രണ്ട് വിക്കറ്റ് വീതമാണ് നേടിയത്. 47 പന്തില്‍ നിന്ന് ഏഴ് ഫോറുകളുടെ ബലത്തില്‍ നിതാലി രാജ് 56 റണ്ണെടുത്താണ് പുറത്തായത്. മറ്റൊരു ഓപ്പണര്‍ സ്മൃതി മന്ദാന 28 പന്തില്‍ നിന്ന് 26 ഉം പിന്നീടെത്തിയ ജെമിനാ റോഡ്രിഗസ് 21 പന്തില്‍ നിന്ന് 16 ഉം എടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (14), വേദ കൃഷ്ണമൂര്‍ത്തി (8) എന്നിവര്‍ പുറത്താകാതെ നിന്നു.

ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് പാകിസ്താന്‍ അടിച്ചെടുത്തത്. ബിസ്മ മറൂഫും നിദാ ദറും നേടിയ അര്‍ദ്ധ സെഞ്ചുറിയാണ് പാകിസ്താനെ മെച്ചപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഓപ്പണര്‍ ആയിഷ സഫറിനെ പാകിസ്താന് നഷ്ടപ്പെട്ടു. തൊട്ടുപിന്നാലെ മൂന്ന് റണ്‍സുമായി ഉമൈമ സുഹൈലും പുറത്തായി. 17 റണ്‍സ് നേടി ക്യാപ്റ്റന്‍ ജവേരിയ ഖാന്‍ റണ്‍ ഔട്ടായതോടെ പാക്കിസ്ഥാന്‍ പ്രതിസന്ധിയിലായി. ആ സമയത്ത് മൂന്ന് വിക്കറ്റിന് 30 റണ്‍സെന്ന നിലയിലായി പാക്സ്ഥാന്‍. അവിടെ നിന്നാണ് ബിസ്മയുടേയും നിദയുടേയും പ്രകടനത്തില്‍ മെച്ചപ്പെട്ട സ്‌കോറിലെത്തിയത്. 
        
എന്നാല്‍ ഇരുവരും ഹേമലതയുടെ ബോളില്‍ പുറത്തായതില്‍ പിന്നാലെ പാക്കിസ്ഥാന്‍ തകര്‍ച്ച ആരംഭിച്ചു. പത്ത് റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. ആദ്യമത്സരത്തില്‍ ഇന്ത്യ കിവീസിനെ 34 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com