കൊച്ചി: പ്രളയദുരിതത്തിൽ കേരളത്തിന് കൈത്താങ്ങായ മത്സ്യത്തൊഴിലാളികളുടെ ശ്രമത്തെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ ആലേഖനം ചെയ്ത പ്രത്യേക ജേഴ്സിയണിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രണ്ടാം പോരാട്ടത്തിനിറങ്ങി. ഉദ്ഘാടന മത്സരത്തിൽ എവേ പോരിൽ കരുത്തരായ എടികെയെ പരാജയപ്പെടുത്തിയതിന്റെ കത്തുന്ന ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട.
ജംഷഡ്പൂരിനോട് സ്വന്തം ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയാണ് മുംബൈ കൊച്ചിയിലേക്ക് എത്തുന്നത്. കൊച്ചിയിൽ ഇതുവരെ മുംബൈ സിറ്റിക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. രണ്ട് ഗോളുകളുടെ വിജയം എന്നതിന് അപ്പുറം ഒരു ടീമായി കളിക്കുന്നത് കണ്ടു എന്നതാണ് ബ്ലാസ്റ്റേഴ്സ് ആരാധാകരെ സന്തോഷിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ കണ്ടതിനേക്കാൾ ഒത്തിണക്കത്തോടെ ആയിരുന്നു കേരളം ആദ്യ മത്സരത്തിൽ കളിച്ചത്.
ഉദ്ഘാടന മൽസരത്തിൽ കൊൽക്കത്തയിൽ എടികെയെ തകർത്തുവിട്ട ആദ്യ ഇലവൻ അതേപടി നിലനിർത്തിയാണ് ഡേവിഡ് ജയിംസ് ടീമിനെ അണിനിരത്തുന്നത്. മലയാളി താരം സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തിയപ്പോൾ, വിനീത് ഇക്കുറിയും പകരക്കാരുടെ ബെഞ്ചിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ