കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും മുന്‍ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും തമ്മിലുള്ള ശീതസമരം പ്രസിദ്ധമാണ്. ശാസ്ത്രിയുടെ വാദങ്ങളെ ശക്തിയുക്തം എതിർക്കുക എന്നത് തന്നെയാണ് ഗാംഗുലിയുടെ നയം തന്നെ. ഇപ്പോഴിതാ ശാസ്ത്രിയുടെ ഒരു അഭിപ്രായ പ്രകടനത്തെ ചോദ്യം ചെയ്ത് ദാദ വീണ്ടും രംഗത്തെത്തി.
കൗമാരതാരം പൃഥ്വി ഷാ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി നേടിയതുമായി ബന്ധപ്പെട്ട് ശാസ്ത്രി നടത്തിയ നിരീക്ഷണമാണ് ഗാംഗുലിയെ ചൊടിപ്പിച്ചത്. പൃഥ്വി ഷായുടെ പ്രകടനം വിരേന്ദര്‍ സെവാഗിനെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും പോലെയുണ്ടെന്നായിരുന്നു ശാസ്ത്രി പറഞ്ഞത്. എന്നാല്‍, അതിന് സമയമായില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.
പൃഥ്വി ഷായുടെ ആദ്യ സെഞ്ച്വറി മനോഹരമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, സെവാഗിനെപ്പോലെ ബുദ്ധിമാനായ ഒരു കളിക്കാരനുമായി ഷായെ ഉപമിക്കരുത്. യുവ താരത്തിന് ഇനിയുമേറെ യാത്ര ചെയ്യാനുണ്ട്. ഇംഗ്ലണ്ടിലും, ദക്ഷിണാഫ്രിക്കയിലും, ഓസ്‌ട്രേലിയയിലുമെല്ലാം കഴിവ് തെളിയിക്കേണ്ടിയിരിക്കുന്നു. അവിടെയൊക്കെ ഒരു പക്ഷെ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്‌തേക്കാം. എന്നാല്‍ സെവാഗുമായി ഉപമിക്കരുതെന്ന് ഗാംഗുലി ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു.
ഞാന്‍ രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയിട്ടില്ല. എന്നാല്‍, ദുലീപ് ട്രോഫിയിലും രാജ്യത്തിനു വേണ്ടിയും അരങ്ങേറിയപ്പോള്‍ സെഞ്ച്വറി നേടി. അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുന്നതും ഒരു ടെസ്റ്റ് മത്സരത്തില്‍ കളിക്കുന്നതും തികച്ചും വ്യത്യസ്തമാണ്. പൃഥ്വിയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. രാജ്യത്തിന് വേണ്ടി നീണ്ട കാലം കളിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ