ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സി, ജംഷഡ്പൂർ എഫ്സി ടീമുകൾ സമനിലയിൽ പിരിഞ്ഞു. 2-2നാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ബംഗളൂരു വിജയത്തിലേക്ക് നീങ്ങിയ പോരാട്ടത്തിന്റെ ഇഞ്ച്വറി ടൈമിൽ ഗോൾ നേടിയാണ് ജംഷഡ്പൂർ സമനില സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ഇതിഹാസം ടിം കാഹിൽ ജംഷഡ്പൂരിനായി അരങ്ങേറിയെങ്കിലും മത്സരത്തിൽ കാര്യമായ ചലനങ്ങളൊന്നും വെറ്ററൻ താരത്തിന് സൃഷ്ടിക്കാൻ സാധിച്ചില്ല.
നിഷു കുമാര്‍ (45), സുനില്‍ ഛേത്രി (88) എന്നിവരാണ് ബംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്. ഗൗരവ് മുഖി (81), സെര്‍ജിയോ സിഡോണ്‍ച്ച (90+4) എന്നിവര്‍ ജംഷഡ്പൂരിന്റെ ഗോളുകള്‍ നേടി.
ആവേശത്തിനൊപ്പം ചരിത്രം കൂടെ പിറന്ന മത്സരമായിരുന്നു ഇത്. ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ അരങ്ങേറ്റവും ഗോളും ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിൽ ആരാധകർക്ക് വിരുന്നായി.
ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ നിഷു കുമാർ നേടിയ ഒരു ഗോളിന്റെ ലീഡിൽ നിൽക്കുകയായിരുന്നു ബംഗളൂരു എഫ് സി. 71ാം മിനുട്ടിൽ ഗൗരവ് മുഖിയുടെ സബ്ബായുള്ള വരവ് കളി മാറ്റി. 10 മിനുട്ടിനകം മുഖി ഗോൾ കണ്ടെത്തി. ഐഎസ്എല്ലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ ഈ യുവ പ്രതിഭ. ആർകസിന്റെ അസിസ്റ്റിൽ ആയിരുന്നു മുഖിയുടെ ഗോൾ.
ജംഷഡ‍്പൂരിന്റെ സമനില ഗോളിന് നായകൻ സുനിൽ ഛേത്രിയിലൂടെ 85ാം മിനുട്ടിൽ ബംഗളൂരു മറുപടി പറഞ്ഞ് ലീഡ് സ്വന്തമാക്കി. ഛേത്രിയുടെ ഈ സീസണിലെ ആദ്യ ഗോളാണിത്. എന്നാൽ അവസാന നിമിഷം വരെ പൊരുതി ജംഷഡ്പൂർ സമനില പിടിച്ചെടുക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ