ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സന്ദീപ് ചൗധരിയാണ് ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ചത്. പിന്നാലെ പുരുഷന്‍മാരുടെ നീന്തൽ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ സുയാഷ് നാരായണ്‍ ജാദവും ഇന്ത്യക്കായി രണ്ടാം സ്വര്‍ണം നേടിയത്. നേരത്തെ പുരുഷന്മാരുടെ 200 മീറ്റര്‍ വ്യക്തിഗത മെഡ്ലയില്‍ സുയാഷ് നാരായണ്‍ ജാദവ് വെങ്കലവും നേടിയിരുന്നു. ഒക്ടോബര്‍ ആറ് മുതല്‍ 13 വരെയാണ് ഏഷ്യന്‍ പാരാ ഗെയിംസ് അരങ്ങേറുന്നത്.
പുരുഷന്മാരുടെ ജാവലിന്‍ ത്രോ പോരിൽ സന്ദീപ് ചൗധരി F42-44/61-64 വിഭാഗത്തില്‍ 60.01 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണത്തിലേക്കെത്തിയത്. ഈ വിഭാഗത്തില്‍ ശ്രീലങ്കയുടെ ചാമിന്ദ സമ്പത്ത് ഹെത്തി വെള്ളിയും ഇറാന്റെ ഒമിദി അലി വെങ്കലവും സ്വന്തമാക്കി.
രണ്ടു സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 14 ആയി. 49 കിലോഗ്രാം പവര്‍ലിഫ്റ്റിങ്ങില്‍ ഫര്‍മാന്‍ ബാഷ വെള്ളിയും പരംജീത് കുമാര്‍ വെങ്കലവും നേടി. നീന്തലില്‍ വനിതകളുടെ നൂറ് മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ ദേവാന്‍ഷി വെള്ളി മെഡല്‍ നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ