ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലി ഏകദിന നായകനായി തിരിച്ചെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള 14 അംഗ ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
അഭ്യൂഹങ്ങൾ ശരിവച്ച് മഹേന്ദ്ര സിങ് ധോണിക്കൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയും ടീമിലുൾപ്പെടുത്തിയതാണ് ശ്രദ്ധേയ നീക്കം. ജസ്പ്രിത് ബുമ്റ, ഭുവനേശ്വർ കുമാർ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഏഷ്യാകപ്പ് ടീമിലുണ്ടായിരുന്ന ഖലീൽ അഹമ്മദ് ടീമിലെ സ്ഥാനം നിലനിർത്തി. ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി ഏകദിന ടീമിലേക്കു തിരിച്ചെത്തി. ഷാർദുൽ താക്കൂറും ടീമിൽ സ്ഥാനം നിലനിർത്തി.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്കാണ് പുറത്തായവരിൽ പ്രമുഖൻ. ഏഷ്യാകപ്പിനിടെ പരുക്കേറ്റ ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, അക്സർ പട്ടേൽ എന്നിവർക്കും ടീമിൽ ഇടം നൽകിയില്ല. നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയ രവീന്ദ്ര ജഡേജയും ടീമിലെ സ്ഥാനം നിലനിർത്തി. മനീഷ് പാണ്ഡെയെ തഴഞ്ഞേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും താരത്തിന് സെലക്ടർമാർ ഒരു അവസരം കൂടി നൽകി. ലോകേഷ് രാഹുൽ, ശിഖർ ധവാൻ, അമ്പാട്ടി റായിഡു തുടങ്ങിയവരും ടീമിലുണ്ട്.
ഇന്ത്യൻ ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡെ, മഹേന്ദ്ര സിങ് ധോണി (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ്, ഷാർദുൽ താക്കൂർ, ലോകേഷ് രാഹുൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ