ഇന്ത്യ പൊരുതുന്നു; അർധ ശതകം തികയ്ക്കാതെ കോഹ്‍ലിയും മടക്കം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെന്ന നിലയിലാണ്
ഇന്ത്യ പൊരുതുന്നു; അർധ ശതകം തികയ്ക്കാതെ കോഹ്‍ലിയും മടക്കം

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെന്ന നിലയിലാണ്. അർധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നായകൻ വിരാട് കോഹ്‍ലി അഞ്ച് റൺസ് അകലെ വീണു. വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് വിരാട് കോഹ്‍ലിയെ പുറത്താക്കിയത്. 78 പന്തിൽ അഞ്ച് ബൗണ്ടറി സഹിതം കോഹ്‍ലി 45 റൺസെടുത്തു. നാലാം വിക്കറ്റിൽ കോഹ്‍ലി–രഹാനെ സഖ്യം 60 റൺ‌സ് കൂട്ടിച്ചേർത്തു. രഹാനെ (25), ഋഷഭ് പന്ത് (20) എന്നിവർ പുറത്താകാതെ ക്രീസിൽ. ആറു വിക്കറ്റുകൾ കൈയിലിരിക്കെ വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ‌ ഇന്ത്യക്ക് 121 റൺസ് കൂടി വേണം. നേരത്തെ ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 311 റൺസിൽ പുറത്തായിരുന്നു. 

മിന്നൽ അർധ സെഞ്ച്വറി നേടിയ യുവതാരം പൃഥ്വി ഷായാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ഷാ, 39 പന്തിൽ എട്ട് ഫോറുകളും ഒരു സിക്സും സഹിതമാണ് അർധ ശതകത്തിലെത്തിയത്. ഒന്നാം വിക്കറ്റിൽ ഷാ–രാഹുൽ സഖ്യം 61 റൺസ് കൂട്ടിച്ചേർത്തു. ഇതിൽ രാഹുലിന്റെ സംഭാവന വെറും നാലു റൺസ് മാത്രം. ചേതേശ്വർ പൂജാരയാണ് (10) പുറത്തായ മൂന്നാമത്തെ താരം.

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മികവു വീണ്ടെടുക്കാനാകാതെ പോയ ഓപ്പണർ ലോകേഷ് രാഹുലാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ രാഹുലിന്റെ ടീമിലെ സ്ഥാനവും തുലാസിലായി. 25 പന്തിൽ നാലു റൺസ് മാത്രം നേടിയ രാഹുലിനെ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ബൗൾഡാക്കുകയായിരുന്നു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഉച്ച ഭക്ഷണത്തിന് ശേഷവും തകർത്തടിച്ച പൃഥ്വിയെ മടക്കി ജോമൽ വറീകനാണ് വിൻഡീസിന് ആശ്വാസം നൽകിയത്. 53 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതം 70 റൺസെടുത്ത ഷായെ വറീകന്റെ പന്തിൽ എക്ട്രാ കവറിൽ ഹെറ്റ്മയർ ക്യാച്ചെടുത്തു. 

കോഹ്‍ലിയും പൂജാരയും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തിയെങ്കിലും തൊട്ടു പിന്നാലെ പൂജാരയും മടങ്ങി. 40 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 10 റൺസെടുത്ത പൂജാരയെ ഷാനൻ ഗബ്രിയേൽ മടക്കി. പൃഥ്വി ഷാ, ചേതേശ്വർ പൂജാര എന്നിവർ തുടർച്ചയായി പുറത്തായ ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‍ലി, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ എന്നിവർ ചേർന്നാണ് ഇന്ത്യയെ 150 കടത്തിയത്. കോഹ്‍ലി അർധ സെഞ്ച്വറി തികയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജേസൺ ഹോൾഡർ കോഹ്‍ലിയെ എൽബിയിൽ കുരുക്കി. വിൻഡീസിനായി ​ഹോൾഡർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com