രഹാനെയ്ക്കും പന്തിനും അർധ ശതകം; പിടിമുറുക്കി ഇന്ത്യൻ മുന്നേറ്റം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. പൃഥ്വി ഷായ്ക്കു പിന്നാലെ അജിൻക്യ രഹാനെ, ഋഷഭ് പന്ത് എന്നിവർക്കും അർധ സെഞ്ച്വറി നേടി
രഹാനെയ്ക്കും പന്തിനും അർധ ശതകം; പിടിമുറുക്കി ഇന്ത്യൻ മുന്നേറ്റം

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. പൃഥ്വി ഷായ്ക്കു പിന്നാലെ അജിൻക്യ രഹാനെ, ഋഷഭ് പന്ത് എന്നിവർക്കും അർധ സെഞ്ച്വറി നേടിയതോടെ ഇന്ത്യ സുരക്ഷിത തീരത്തേക്ക് കുതിക്കുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെന്ന നിലയിലാണ്. 145 പന്തിൽ നാല് ബൗണ്ടറികളോടെ രഹാനെ 60 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നു. രഹനെയുടെ ടെസ്റ്റിലെ 15ാം അർധ സെഞ്ച്വറിയാണിത്. 99 പന്തിൽ 10 ഫോറും രണ്ട് സിക്സും സഹിതം ഋഷഭ് പന്ത് 78 റൺസെടുത്ത് ക്രീസിലുണ്ട്. 73 ഓവർ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ആറ് വിക്കറ്റ് കൈയിലിരിക്കെ വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യക്ക് 26 റൺസ് കൂടി വേണം. നേരത്തെ ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 311 റൺസിൽ പുറത്തായിരുന്നു. 

മിന്നൽ അർധ സെഞ്ച്വറി നേടിയ യുവതാരം പൃഥ്വി ഷായാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ഷാ, 39 പന്തിൽ എട്ട് ഫോറുകളും ഒരു സിക്സും സഹിതമാണ് അർധ ശതകത്തിലെത്തിയത്. ഒന്നാം വിക്കറ്റിൽ ഷാ–രാഹുൽ സഖ്യം 61 റൺസ് കൂട്ടിച്ചേർത്തു. ഇതിൽ രാഹുലിന്റെ സംഭാവന വെറും നാലു റൺസ് മാത്രം. ചേതേശ്വർ പൂജാരയാണ് (10) പുറത്തായ മൂന്നാമത്തെ താരം.

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മികവു വീണ്ടെടുക്കാനാകാതെ പോയ ഓപ്പണർ ലോകേഷ് രാഹുലാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ രാഹുലിന്റെ ടീമിലെ സ്ഥാനവും തുലാസിലായി. 25 പന്തിൽ നാലു റൺസ് മാത്രം നേടിയ രാഹുലിനെ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ബൗൾഡാക്കുകയായിരുന്നു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഉച്ച ഭക്ഷണത്തിന് ശേഷവും തകർത്തടിച്ച പൃഥ്വിയെ മടക്കി ജോമൽ വറീകനാണ് വിൻഡീസിന് ആശ്വാസം നൽകിയത്. 53 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതം 70 റൺസെടുത്ത ഷായെ വറീകന്റെ പന്തിൽ എക്ട്രാ കവറിൽ ഹെറ്റ്മയർ ക്യാച്ചെടുത്തു. 

കോഹ്‍ലിയും പൂജാരയും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തിയെങ്കിലും തൊട്ടു പിന്നാലെ പൂജാരയും മടങ്ങി. 40 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 10 റൺസെടുത്ത പൂജാരയെ ഷാനൻ ഗബ്രിയേൽ മടക്കി. പൃഥ്വി ഷാ, ചേതേശ്വർ പൂജാര എന്നിവർ തുടർച്ചയായി പുറത്തായ ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‍ലി, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ എന്നിവർ ചേർന്നാണ് ഇന്ത്യയെ 150 കടത്തിയത്. കോഹ്‍ലി അർധ സെഞ്ച്വറി തികയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജേസൺ ഹോൾഡർ കോഹ്‍ലിയെ എൽബിയിൽ കുരുക്കി. വിൻഡീസിനായി ​ഹോൾഡർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com