തോറ്റ അര്‍ജന്റീനയേക്കാള്‍ ജയിച്ച ബ്രസീലിനാണ് സൂപ്പര്‍ ക്ലാസിക് പോരാട്ടത്തിന് ശേഷം കൂടുതല്‍ തലവേദന. മെസിയില്ലാതെ, റഷ്യയില്‍ ഇറങ്ങിയ താരങ്ങളില്‍ നാല് പേരെ മാത്രം പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയായിരുന്നു സ്‌കലോനി സൗദിയില്‍ കളിക്കിറങ്ങിയത്. പക്ഷേ പൊരുതുന്നൊരു ടീമായിട്ടായിരുന്നു ബ്രസീലിനെതിരെ അര്‍ജന്റീന പന്തുതട്ടിയത്, സാംപോളിക്ക് കീഴില്‍ കാണാതിരുന്ന അര്‍ജന്റീന.
സ്‌റ്റോപ്പേജ് ടൈമില്‍ വഴങ്ങിയ ആ ഒരു ഗോള്‍ മാത്രമാണ് അര്‍ജന്റീനയുടെ സ്‌കലോനി ഇതുവരെ വഴങ്ങിയത്. പാരിസിന്റെ സുല്‍ത്താനെ പൂട്ടിയ വെള്ളക്കുപ്പായത്തിന്റെ റൈറ്റ് ബാക്ക് റെന്‍സോ സരാവിയയാണ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടുന്നത്.നെയ്മറിന്റെ മുന്നേറ്റങ്ങള്‍ക്കെല്ലാം വിലങ്ങു തടിയായി റെന്‍സോ പിന്നാലെ പാഞ്ഞു. കൃത്യമായ ടാക്ലിങ്ങുകളിലൂടെയാണ് റെന്‍സോ കയ്യടിവാങ്ങുന്നത്. തോറ്റുവെങ്കിലും ഈ യുവ നിര അര്‍ജന്റീനയ്ക്കും ആരാധകര്‍ക്കും നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.
ബ്രസീലിലേക്ക് വരുമ്പോള്‍ മധ്യനിരയില്‍ കുട്ടിഞ്ഞോയാണ് അവരെ കൂടുതല്‍ നിരാശരാക്കിയത്. നെയ്മറാവട്ടെ ഫിര്‍മിനോ, ജീസസ് എന്നിവരോട് ഇണങ്ങി കളിക്കുന്നതിലും പരാജയപ്പെട്ടു. ജീസസിനെ പിന്‍വലിച്ച് റിച്ചാര്‍ലിസനിനെ കൂടി ഉള്‍പ്പെടുത്തിയതോടെ ടീം കൂടുതല്‍ ഞെരുക്കം നേരിട്ടത് മാത്രം മിച്ചം.
സാരവിയയെ പോലുള്ള യുവ താരങ്ങള്‍ മികവ് കാണിച്ചുവെങ്കിലും മുന്നേറ്റത്തില്‍ ഡിബാലയും ഇക്കാര്‍ഡിയും രാജ്യാന്തര നിലവാരത്തിന്റെ അടുത്തേക്ക് പോലും എത്തുന്നത് കണ്ടില്ല. എന്നാല്‍ സ്‌ട്രൈക്കര്‍ മാര്‍ട്ടിനെസ് മികച്ച നീക്കങ്ങളുമായി മുന്നേറി. ഭാവി അര്‍ജന്റീനയുടെ നിര്‍ണായക ഘടകമാണ് താനെന്ന് കൂടി തെളിയിക്കുകയാണ് മാര്‍ടിനെസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ