ന്യൂഡൽഹി: കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം മലയാളിയായ മുൻ ഹൈ ജംപ് താരവും പരിശീലകയുമായ ബോബി അലോഷ്യസിന് ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി, ഭാരോദ്വഹന ലോക ജേത്രി മീരാഭായ് ചാനു എന്നിവർക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം. ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ സ്വന്തമാക്കിയ മലയാളി താരം ജിൻസൻ ജോൺസൺ ഉൾപ്പെടെ 20 താരങ്ങൾക്ക് അർജുന പുരസ്കാരവും ലഭിച്ചു. വനിതാ വിഭാഗം ഹൈ ജംപിൽ ദേശീയ റെക്കോർഡിന് ഉടമയാണ് ബോബി അലോഷ്യസ്.
ജസ്റ്റിസ് മുകുൽ മുദ്ഗൽ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി. 7.5 ലക്ഷം രൂപയാണു ഖേൽ രത്‌ന പുരസ്കാര തുക. അർജുന അവാർഡ് ജേതാക്കൾക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും. 25ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിക്കുക.
ഇവർ പുരസ്കാര ജേതാക്കൾ
ധ്യാൻചന്ദ് പുരസ്കാരം- ബോബി അലോഷ്യസ് (അത്‌ലറ്റിക്സ്), ഭരത് ഛേത്രി (ഹോക്കി), സത്യദേവ് (ആർച്ചറി), ദാദു ചൗഗുലേ (ഗുസ്തി).
ദ്രോണാചാര്യ പുരസ്കാരം- വിജയ് ശർമ (ഭാരോദ്വഹനം), തരക് സിൻഹ (ക്രിക്കറ്റ്), ക്ലാരൻസോ ലോബോ (ഹോക്കി), ജീവൻ ശർമ (ജൂഡോ), സി.എ. കുട്ടപ്പ (ബോക്‌സിങ്), ശ്രീനിവാസ റാവു (ടേബിൾ ടെന്നിസ്), സുഖ്ദേവ് സിങ് പാന്നു (അത്‍ലറ്റിക്സ്), വി.ആർ. ബീഡു (അത്‍ലറ്റിക്സ്).
അർജുന അവാർഡ്- നീരജ് ചോപ്ര, ജിൻസൻ ജോൺസൺ, ഹിമ ദാസ് (അത്‌ലറ്റിക്സ്), എൻ. സിക്കി റെഡ്ഡി (ബാഡ്മിന്റൻ), സതീഷ്കുമാർ (ബോക്‌സിങ്), സ്മൃതി മന്ധന (ക്രിക്കറ്റ്), ശുഭാംഗർ ശർമ (ഗോൾഫ്), മൻപ്രീത് സിങ് (ഹോക്കി), സവിത (ഹോക്കി), രവി റാത്തോഡ് (പോളോ), രാഹി സർനോബത്ത്, അങ്കുർ മിത്തൽ, ശ്രേയസി സിങ് (ഷൂട്ടിങ്), മണിക ബത്ര, ജി സത്യൻ (ടേബിൾ ടെന്നീസ്), രോഹൻ ബൊപ്പണ്ണ (ടെന്നീസ്), സുമിത് (ഗുസ്തി), പൂജ കടിയാൻ (വുഷു), അങ്കുർ ധാമ (പാര അത്‌ലറ്റിക്‌സ്), മനോജ് സർക്കാർ (പാരാ–ബാഡ്മിന്റൻ).
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ