അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് മിന്നുന്ന ജയം. 136 റൺസിനാണ് ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 255 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോർ നേടിയ അഫ്ഗാനിസ്ഥാനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 119 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 42.1 ഓവറിൽ ബംഗ്ലാദേശിന്റെ ബാറ്റ്സ്മാന്മാർ കൂടാരം കയറി. മികച്ച ഓൾറൗണ്ട് പ്രകടനം നടത്തിയ റഷീദ് ഖാനാണ് കളിയിലെ താരം.
ഹഷ്മതുള്ള ഷാഹിദിയുടെയും(58) റാഷീദ് ഖാന്റെയും(32 പന്തിൽ 57) ബാറ്റിംഗിന്റെ കരുത്തിലായിരുന്നു അഫ്ഗാൻ 255 റണ്‍സെടുത്തത്. 42 റണ്‍സുമായി ഗുൽബാദിൻ നബിയും പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റിൽ റഷീദും നബിയും പുറത്താകാതെ 95 റണ്‍സ് നേടി. ഷക്കിബ് അൽ ഹസൻ നാല് വിക്കറ്റും പുതുമുഖ താരം അബു ഹൈദർ റോണി രണ്ടു വിക്കറ്റും റൂബൽ ഹുസൈൻ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് അഫ്ഗാന്റെ ബൗളർമാർക്ക് മുമ്പിൽ തകർന്നടിഞ്ഞു. 17 റൺസിനിടെ ഓപ്പണർമാരായ ലിന്റൺ ദാസും(6) നസ്മുൽ ഹൊസൈൻ ഷാന്റോയും(7) പുറത്തായി. തുടർന്ന് ക്രീസിൽ എത്തിയവരും വലിയ സംഭാവനകൾ നൽകാൻ കഴിയാതെ മടങ്ങിയതോടെ ബംഗ്ലാദേശ് തോൽവി ഏറ്റുവാങ്ങുകയായിരുന്നു. 32 റൺസെടുത്ത ഷക്കിബ് അൽ ഹസനാണ് ടോപ് സ്കോറർ. അഫ്ഗാനിസ്ഥാനിനായി റാഷീദ് ഖാൻ, നബി, മുജീബ് ഉർ റഹ്മാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ