ദുബായ്: ഏഷ്യാ കപ്പ് സൂപ്പർഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. ബംഗ്ലാദേശ് ഉയർത്തിയ 174 റണ്‍സ് ലക്ഷ്യം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 36.2 ഓവറിൽ മറികടന്നു. പുറത്താകാതെ 83 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ ജയത്തിന് മുന്നിൽ നിന്ന് നയിച്ചു.
ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 49.1 ഓവറിൽ 173റൺസിന് എല്ലാവരും പുറത്തായി. മെഹ്ദി ഹസൻ മിറാസ് (42) ആണ് ടോപ് സ്കോറർ. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവർ മൂന്നും വിക്കറ്റ് നേടി.
തുടർന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ അനായാസം വിജയം നേടുകയായിരുന്നു.ശിഖർ ധവാൻ, എംഎസ് ധോണി എന്നിവർ രോഹിത് ശർമ്മയ്ക്ക് മികച്ച പിന്തുണ നൽകി. 40 റൺസെടുത്ത ധവാനെ എൽബിഡബ്ലൂവിൽ കുരുക്കുകയായിരുന്നു. എംഎസ് ധോണി (33),അമ്പാട്ടി റായിഡു (13) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ.
ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ 15-ൽ ലിട്ടണ്‍ ദാസി (7) നെ ഭുവനേശ്വർ വീഴ്ത്തി. പിന്നാലെ നസ്മുൾ ഹുസൈനും(7) മടങ്ങി. തുടർന്നെത്തിയ ജഡേജയുടെ ബൗളിംഗിനു മുന്നിൽ മുൻനിര തകർന്നപ്പോൾ 65/5 എന്ന നിലയിലേക്കു ബംഗ്ലാദേശ് തകർന്നു. ഷക്കിബ്(17), മുഷ്ഫിക്കർ(21), മുഹമ്മദ് മിഥുൻ(9) എന്നിങ്ങനെയായിരുന്നു മുൻനിരയുടെ സംഭാവന. ഈ ഘട്ടത്തിൽ ഒത്തുചേർന്ന മഹമ്മദുള്ള (25), മഷ്റഫെ മൊർത്താസ (26), മെഹ്ദി ഹസൻ എന്നിവർ ചേർന്നാണ് ബംഗ്ലാദേശിനെ 150 കടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ