വര്‍ഷങ്ങള്‍ക്കിപ്പുറം മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും കൈകളെ വെട്ടിച്ച് സുവര്‍ണ താരത്തിനുള്ള പുരസ്‌കാരം മോഡ്രിച്ച് ഉയര്‍ത്തി. മെസി പിന്നിലേക്ക് മാറപ്പെട്ട വര്‍ഷം, ക്രിസ്റ്റ്യാനോയുടെ വെല്ലുവിളിയെ അതിജീവിക്കാന്‍ തക്ക ശക്തിയില്‍ താരം ഉയര്‍ന്നു വന്ന വര്‍ഷമാണ് ഇത്. ഫിഫ പുരസ്‌കാരങ്ങളിലെ ഈ വര്‍ഷത്തെ പ്രത്യേകതകളിലൂടെ കണ്ണോടിക്കുമ്പോള്‍ ആരാധകര്‍ക്ക് കൗതുകം നല്‍കുന്ന ഒന്നാണ് മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും വോട്ട്.
സുവര്‍ണ താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ മെസിയും ക്രിസ്റ്റ്യാനോയും ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത് എന്നതില്‍ ആകാംക്ഷ ആരാധകര്‍ക്കുണ്ടാകും. ആ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മോഡ്രിച്ചിനാണ് മെസിയുടെ ആദ്യ വോട്ട്. രണ്ടാമത്തെ വോട്ട് എംബാപ്പേയ്ക്കും. മെസിയുടെ മൂന്നാമത്തെ വോട്ട് ക്രിസ്റ്റിയാനോയ്ക്കും.
റയല്‍ താരം റാഫേല്‍ വരാനേയ്ക്കായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യ വോട്ട്. രണ്ടാമത്തേത്ത് മോഡ്രിച്ചിനും, മൂന്നാമത്തേത് ഗ്രീസ്മാനും. സെര്‍ജിയോ റാമോസ് തന്റെ ആദ്യ വോട്ട് നല്‍കിയത് റയലിലെ തന്റെ സഹതാരം മോഡ്രിച്ചിനാണ്. രണ്ടാമത്തേത് ക്രിസ്റ്റിയാനോയ്ക്കും മൂന്നാമത്തേത് മെസിക്കും.
ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ക്രിസ്‌റ്റ്യോനോയ്ക്കാണ് തന്റെ ആദ്യ വോട്ട് നല്‍കിയത്. രണ്ടാമത്തേ വോട്ട് മെസിക്കും, മൂന്നാമത്തെ വോട്ട് കെവിന്‍ ഡെ ബ്രൂണിനുമാണ് കെയിന്‍ നല്‍കിയത്. സുവര്‍ണ താരമായി തിരഞ്ഞെടുക്കപ്പെട്ട മോഡ്രിച്ചിന് 29.05 ശതമാനം വോട്ടാണ് ലഭിച്ചത്. ക്രിസ്റ്റിയാനോയ്ക്ക് 19.08 ശതമാനവും സലയ്ക്ക് 11.23 ശതമാനവും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ