ദുബായ്: മുൻ ഇന്ത്യൻ നായകനും വെറ്ററൻ വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിങ് ധോണിയുടെ മിന്നൽ സ്റ്റംപിങ് ഏറെ പ്രസിദ്ധമാണ്. ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെതിരേയും അത്തരമൊരു സ്റ്റംപിങ് കാണാൻ ആരാധകർക്ക് യോഗമുണ്ടായി. ഫൈനൽ പോരിൽ സെഞ്ച്വറിയുമായി ഇന്ത്യയെ വട്ടംകറക്കിയ ലിറ്റൺ ദാസാണ് ഇത്തവണ ധോണിയുടെ മിന്നൽ സ്റ്റംപിങിന്റെ ഇരയായത്. മത്സരത്തിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ മൊർത്താസയെയും ധോണി സ്റ്റംപ് ചെയ്താണ് പവലിയനിലേക്ക് മടങ്ങിയത്.
രണ്ട് ബാറ്റ്സ്മാന്‍മാരെ മിന്നല്‍ സ്റ്റംപിങില്‍ പുറത്താക്കി ധോണിക്ക് ഒരു ചരിത്രനേട്ടവും സ്വന്തമാക്കി. ലിറ്റണ്‍ ദാസിനെയും മൊര്‍ത്താസയെയും പുറത്താക്കിയതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പേരെ സ്റ്റംപിങിലൂടെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് നേട്ടത്തിൽ ധോണി രണ്ടാമതെത്തി. 129 പേരെ പുറത്താക്കിയ മുൻ ഇംഗ്ലണ്ട് താരം സ്റ്റീവ് റോഡ്‌സിനെ പിന്തള്ളി ധോണി തന്‍റെ നേട്ടം 131ലെത്തിച്ചു. 138 പേരെ പുറത്താക്കി ഒന്നാമത് നിൽക്കുന്ന മുൻ പാക്കിസ്ഥാൻ നായകൻ മൊയിൻ ഖാൻ മാത്രമാണ് ഇനി ധോണിക്ക് മുന്നിലുള്ളത്.
തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ലിറ്റണെ 41-ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തിലാണ് ധോണി സ്റ്റംപ് ചെയ്ത് പുറത്തേക്കുള്ള വഴി കാട്ടിയത്. ഏറെസമയം റിവ്യൂ പരിശോധനകള്‍ക്ക് ശേഷമാണ് ധോണിയുടെ ശരവേഗത്തിന് അംപയര്‍മാര്‍ക്ക് മാര്‍ക്കിടാനായത്. കുല്‍ദീപിന്‍റെ തന്നെ ഗൂഗ്ലിയില്‍ 43-ാം ഓവറില്‍ ബംഗ്ലാ നായകന്‍ മൊര്‍ത്താസയുടെ സ്റ്റംപും ധോണി തെറിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ