'അവര്‍ക്ക് അറിയാവുന്നത് ബേസ്‌ബോളാണ്, അല്ലാതെ ഫുട്‌ബോളല്ല'; ലോകകപ്പിലെ റഫറിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മറഡോണ

റഫറി ഇംഗ്ലണ്ടിന് വേണ്ടിയാണ് കളിച്ചതെന്നും കോളംബിയയില്‍ നിന്ന് വിജയം മോഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി
'അവര്‍ക്ക് അറിയാവുന്നത് ബേസ്‌ബോളാണ്, അല്ലാതെ ഫുട്‌ബോളല്ല'; ലോകകപ്പിലെ റഫറിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മറഡോണ

ലോകകപ്പിലെ റഫറിമാരെ രൂക്ഷമായി വിമര്‍ശിച്ച് അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ. റഫറിമാരില്‍ പലര്‍ക്കും ഫുട്‌ബോള്‍ എന്താണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് കൊളംബിയ മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങളാണ് മറഡോണയെ ചൊടിപ്പിച്ചത്. റഫറി ഇംഗ്ലണ്ടിന് വേണ്ടിയാണ് കളിച്ചതെന്നും കോളംബിയയില്‍ നിന്ന് വിജയം മോഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഇംഗ്ലണ്ടുകാര്‍ക്ക് അനാവശ്യമായി പെനാലിറ്റി നല്‍കിയത് വിവാദമായതിന് പിന്നാലെയാണ് മറഡോണ വിമര്‍ശനവുമായി എത്തിയത്. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ചത് റഫറിയുടെ തീരുമാനങ്ങളായിരുന്നു. ഹാരി കെയ്ന്‍ ചെയ്ത ഫൗളിന് ഇംഗ്ലണ്ടിന് അനുകൂലമായ പെനാല്‍റ്റി വിധിച്ചു. കൂടാതെ ഇംഗ്ലണ്ട താരങ്ങള്‍ ഗ്രൗണ്ടില്‍ സ്വയം വീണതിനും കൊളംബിയന്‍ താരങ്ങള്‍ക്കാണ് ശിക്ഷ കിട്ടിയത്. റഫറിയുടെ തീരുമാനങ്ങള്‍ തെറ്റാണെന്നു വാദിച്ചതിന് കൊളംബിയ നായകന്‍ ഫല്‍കാവോയ്ക്ക് മഞ്ഞക്കാര്‍ഡും കൊടുത്തു. അമേരിക്കന്‍ റഫറി ഗിഗറാണ് ഇംഗ്ലണ്ട് കൊളംബയന്‍ മത്സരം നിയന്ത്രിച്ചിരുന്നത്. 

ഇതോടെയാണ് പരസ്യ വിമര്‍ശനവുമായി മറഡോണ രംഗത്തെത്തിയത്. ലോകകപ്പിനെത്തിയ റഫറിമാര്‍ പലര്‍ക്കും അറിയാവുന്നത് ബേസ് ബോളാണ്, ഫുട്‌ബോളല്ലെന്ന് താരം പരിഹസിച്ചു. റഫറിമാരെ നിശ്ചയിച്ച സമിതി തലവന്‍ പിയര്‍ലൂയിജി കൊല്ലിന മാപ്പ് പറയണമെന്നും മാറ്റങ്ങള്‍ക്ക് തയാറാകാത്ത ഫിഫ പ്രസിഡന്റ് ഭീരുവാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിന് മുന്‍പ് കൊളംബിയന്‍ കോച്ചും റഫറിക്കെതിരേ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com