റഷ്യന്‍ കുതിപ്പിന് വീര ചരമം; ക്രൊയേഷ്യക്ക് സൂപ്പര്‍ സണ്‍ഡേ

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ആതിഥേയരായ റഷ്യയെ 4-3ന് തകര്‍ത്ത് ക്രൊയേഷ്യ ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി
റഷ്യന്‍ കുതിപ്പിന് വീര ചരമം; ക്രൊയേഷ്യക്ക് സൂപ്പര്‍ സണ്‍ഡേ

മോസ്‌ക്കോ: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ആതിഥേയരായ റഷ്യയെ 4-3ന്  തകര്‍ത്ത് ക്രൊയേഷ്യ ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. 

മത്സരം നിശ്ചിത സമയത്ത് 1-1നും അധിക സമയത്ത് 2-2നും സമനിലയില്‍ പിരിഞ്ഞതോടെയാണ് പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

അധിക സമയത്തിന്റെ 11ാം മിനുട്ടില്‍ വിദയിലൂടെ ലീഡെടുത്ത ക്രൊയേഷ്യന്‍ കരുത്തിനെ 25ാം മിനുട്ടില്‍ ഫെര്‍ണാണ്ടസിലൂടെ തിരിച്ചടിച്ച് റഷ്യ ഉജ്ജ്വലമായി തിരിച്ചെത്തുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇരു പക്ഷവും ഗോളുകള്‍ വലയിലാക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല.  ഇതോടെയാണ് മത്സരം അര മണിക്കൂറിലേക്ക് വീണ്ടും നീണ്ടത്. 
കളി തുടങ്ങി കിക്കോഫ് മുതല്‍ ഇരു പക്ഷവും കടുത്ത ആക്രമണങ്ങളുമായി കളം നിറഞ്ഞു. 31ാം മിനുട്ടില്‍ ഡനിസ് ചെറിഷേവിന്റെ ഗോളില്‍ റഷ്യയാണ് ലീഡെടുത്തത്. എന്നാല്‍ എട്ട് മിനുട്ടുകള്‍ക്കുള്ളില്‍ ആന്ദ്രെ ക്രമാറിചിലൂടെ ക്രൊയേഷ്യയുടെ മറുപടി ഗോളും പിറന്നു. 

ലോകകപ്പില്‍ റഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ച ഡെനിസ് ചെറിഷേവിന്റെ ഒരു വിസ്മയ ഗോളിലൂടെയാണ് റഷ്യ ക്രൊയേഷ്യയെ ആദ്യം ഞെട്ടിച്ചത്. സ്യൂബയുടെ പാസില്‍ നിന്ന് കളിയുടെ 31ാം മിനുട്ടിലാണ് ചെറിഷേവിന്റെ ലോങ് റെയ്ഞ്ച് ഗോളിന്റെ പിറവി. ലോകകപ്പില്‍ താരം നേടുന്ന നാലാം ഗോളാണിത്. 

പതറാതെ പൊരുതിയ ക്രൊയേഷ്യ ആക്രമണം കടുപ്പിച്ചതോടെ ഫലവും പിന്നാലെയെത്തി. 39ാം മിനുട്ടില്‍ ബോക്‌സില്‍ വച്ച് മരിയോ മാന്‍ഡ്‌സുകിച് കൈമാറിയ പാസില്‍ നിന്ന് ആന്ദ്രെ ക്രമാറിചാണ് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചത്. ഹെഡ്ഡറിലൂടെയാണ് താരം പന്ത് വലയിലിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com