സങ്കടമുണ്ട്, പക്ഷെ ഞങ്ങള്‍ക്ക് തലയുയര്‍ത്തി പിടിക്കാം, പലരുടെയും കണക്കുകൂട്ടലുകള്‍ക്കപ്പുറം ഞങ്ങളെത്തി : ഹാരി കെയ്ന്‍ 

കഠിനമാണ്, ഞങ്ങള്‍ നിരാശരാണ് 
സങ്കടമുണ്ട്, പക്ഷെ ഞങ്ങള്‍ക്ക് തലയുയര്‍ത്തി പിടിക്കാം, പലരുടെയും കണക്കുകൂട്ടലുകള്‍ക്കപ്പുറം ഞങ്ങളെത്തി : ഹാരി കെയ്ന്‍ 

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ കലാശപ്പോരിന്റെ പടിവാതില്‍ക്കലെത്തി മടങ്ങേണ്ടിവന്നതിന്റെ നിരാശ മറച്ചുവയ്ക്കുന്നില്ല ഹാരി കെയ്ന്‍. 'കഠിനമാണ്, ഞങ്ങള്‍ നിരാശരാണ്', ഇതായിരുന്നു സെമി ഫൈനലില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് ടീം നായകന്‍ ഹാരി കെയിന്റെ വാക്കുകള്‍. 

' കടുപ്പമേറിയ മത്സരം തന്നെയായിരുന്നു. ഒരു 50:50 ഗെയിം. മെച്ചപ്പെടുത്താമായിരുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കും. ഒരുപാട് സങ്കടമുണ്ട്, പക്ഷെ ഞങ്ങള്‍ക്ക് തലയുയര്‍ത്തി പിടിക്കാം, പലരുടെയും കണക്കുകൂട്ടലുകള്‍ക്കപ്പുറം ഞങ്ങളെത്തിയെന്നതില്‍', ഹാരി കെയിന്‍ പറഞ്ഞു. 

അവര്‍ ആദ്യ ഗോള്‍ അടിക്കുന്നതുവരെ ഞങ്ങള്‍ സമ്മര്‍ദ്ദത്തിലായിരുന്നില്ല അവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ മുതല്‍ ഞങ്ങള്‍ പ്രതിരോധത്തിലായി, കെയ്ന്‍ പറഞ്ഞു.

സെമി പോരാട്ടത്തില്‍ ആദ്യ നിമിഷങ്ങളില്‍ തന്നെ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ആക്രമിച്ച് കളിച്ച് ക്രൊയേഷ്യന്‍ താരങ്ങളുടെ മുന്നേറ്റങ്ങളെ ചെറുത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് ഗോള്‍വല കുലുക്കി ആദ്യ ക്രൊയേഷ്യന്‍ ഗോള്‍ പിറന്നതോടെ രണ്ടാം സെമി പ്രവചനാതീതമെന്നുറപ്പിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഒപ്പത്തിനൊപ്പം നീങ്ങിയതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട സെമി പോരാട്ടം ഒടുവില്‍ ക്രൊയേഷ്യയ്ക്ക് അനുകൂലമായി. എക്‌സ്ട്രാ ടൈമില്‍ ഇംഗ്ലീഷ് പ്രതിരോധ താരങ്ങള്‍ കാണിച്ച ഒരു പിഴവാണ് രണ്ടാം ഗോളിലേക്കും സെമി ജയത്തിലേക്കും ക്രൊയേഷ്യയെ എത്തിച്ചത്. ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ബോക്‌സിനുള്ളിലേക്കുതന്നെ ഉയര്‍ത്തിയടിക്കുകയായിരുന്നു ഇംഗ്ലണ്ട് താരങ്ങള്‍. ഒത്തുകിട്ടിയ അവസരം പാഴാക്കാതെ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് ലക്ഷ്യംകണ്ടു.

രണ്ടാം ലോകകപ്പ് സ്വന്തമാക്കുന്നത് സ്വപ്‌നം കണ്ട ഇംഗ്ലീഷ് പട ഇനി മൂന്നാം സ്ഥാനത്തിനായി പൊരുതും. ജൂലൈ 14ന് സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ ബെല്‍ജിയത്തിനെതിരെയാണ് മൂന്നാം സ്ഥാനത്തിനായുള്ള മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com