ലോക കിരീടം ആരുയര്‍ത്തും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം മതി. ഫ്രാന്‍സോ, ക്രൊയേഷ്യയോ എന്ന ചോദ്യത്തിന് ഉത്തരം തേടി ലുഷ്‌നികിയിലേക്ക് ലോകം ചുരുങ്ങാന്‍ ഇരിക്കെ ബ്രസീല്‍ ലോക കപ്പില്‍ ജര്‍മനി ഉദിച്ച ദിവസത്തിന്റെ ഓര്‍മയില്‍ കൂടിയാണ് ഫുട്‌ബോള്‍ ലോകം ഇന്ന്.
അധിക സമയത്ത, 113ാം മിനിറ്റില്‍ മരിയോ ഗോട്‌സെയുടെ ഇടംകാലില്‍ നിന്നു പിറന്ന ഗോളിലൂടെ നാലാം ലോക കിരീടമായിരുന്നു ജര്‍മ്മനി സ്വന്തമാക്കിയത്. ദക്ഷിണ അമേരിക്കന്‍ മണ്ണില്‍ ആദ്യമായി ലോക കിരീടം ഉയര്‍ത്തുന്ന യൂറോപ്യന്‍ രാജ്യം എന്ന നേട്ടവും അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഒരിക്കല്‍ കൂടി തല്ലിക്കെടുത്തി ജര്‍മനി സ്വന്തമാക്കി.
ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസി, ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടീം എന്നിവര്‍ തമ്മിലുള്ള പോരാട്ടമായിട്ടാണ് മാരക്കാനയിലെ ഫൈനല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
1986ലും 1990ലും ലോക കപ്പ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയതിന് പിന്നാലെ വീണ്ടും ജര്‍മനി-അര്‍ജന്റീന ലോക കപ്പ് ഫൈനല്‍ പോരാട്ടത്തിന് വേദിയായത് ബ്രസീലായിരുന്നു. 1986ല്‍ മറഡോണയിലൂടെ അര്‍ജന്റീന ജര്‍മനിയെ നിരാശരാക്കി മടക്കിയപ്പോള്‍ 1990ല്‍ കിരീട നേട്ടം ആവര്‍ത്തിക്കാന്‍ അനുവദിക്കാതെ ജര്‍മനി അര്‍ജന്റീനയെ നാട്ടിലേക്ക തിരിച്ചയച്ചു.
2014ല്‍ ബ്രസീലിലേക്കെത്തിയപ്പോഴേക്കും ടോട്ടല്‍ ഫുട്‌ബോളിന്റെ ഭംഗിയില്‍ കളം നിറയുകയായിരുന്നു ജര്‍മനി. ബ്രസീലില്‍ ലോക കിരീടം ചൂടിയതോടെ തുടര്‍ച്ചയായ മൂന്ന് ലോക കപ്പിലും യൂറോപ്യന്‍ ആധിപത്യം കണ്ടു. 2006ല്‍ കിരീടമണിഞ്ഞത് ഇറ്റലിയായിരുന്നു. 2010ല്‍ സ്‌പെയിനും. ഉറുഗ്വേയും ബ്രസീലും ക്വാര്‍ട്ടറില്‍ പുറത്തായതോടെ യൂറോപ്യന്‍ ആധിപത്യം തന്നെ ലോക കപ്പ് ഫൈനലില്‍ ഇത്തവണയും തുടരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ