കടലാസിലെ കളികളുടെ ആയുസ് കിക്കോഫോടെ തീരും. നാല് വര്‍ഷം നീണ്ടു നിന്ന കണക്കുകൂട്ടലും വിലയിരുത്തലുകളൊക്കെ അതേപടി ശരിയെന്ന് തെളിയിച്ചായിരിക്കുമോ റഷ്യയില്‍ പന്തുരുളുക? 90 മിനിറ്റില്‍ എന്തും സംഭവിക്കാമെന്ന അനിശ്ചിതത്വത്തിന്റ ഭംഗിയില്‍ പന്തുരുളുമ്പോള്‍ കടലാസിലെ കണക്കുകള്‍ തകര്‍ന്നടിയുമെന്നുറപ്പ്. അങ്ങിനെ വരുമ്പോള്‍ റഷ്യന്‍ ലോക കപ്പില്‍ മറ്റൊരു ചരിത്രം കൂടി കുറിക്കപ്പെടുമോയെന്നാണ് ഇപ്പോഴുയരുന്ന ചോദ്യം..
ആഫ്രിക്കന്‍ കരുത്ത് ലോക കപ്പ് സെമിയിലേക്ക് എത്തുമോയെന്നതിന് ഉത്തരം തേടി കൂടിയാണ് റഷ്യയില്‍ പന്തുരുളുക. അട്ടിമറിയെന്ന വാക്കിനെ സ്‌നേഹിക്കുന്നവരുടെ കാത്തിരിപ്പിന് കൂടിയാണ് റഷ്യയില്‍ ഉത്തരം തേടുന്നത്. 2000ടെ അഫ്രിക്കന്‍ മണ്ണില്‍ നിന്നുമൊരു ടീം ലോക കപ്പ് ഉയര്‍ത്തുമെന്നായിരുന്നു ഇതിഹാസം പെലെയുടെ വാക്കുകള്‍. പെലെയുള്ള പ്രവചനം വന്നിട്ട് ഇപ്പോള്‍ 20 വര്‍ഷം പിന്നിടുന്നു. ഇതുവരെ ലോക കപ്പ് സെമിയിലേക്ക് കടക്കാന്‍ പോലും ആഫ്രിക്കന്‍ പോരാളികള്‍ക്കായിട്ടില്ല.
പെലെയുടെ പ്രവചനം സാധ്യമാകുമെന്ന തോന്നിച്ച ഒരു ഘട്ടമെത്തിയിരുന്നു. 1994ല്‍ മറഡോണയുടെ അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നാമതായി നൈജീരിയ എത്തിയ ലോക കപ്പില്‍. 1990കളില്‍ ജോര്‍ജ് വേയും ജെ ജെ ഒക്കച്ചോയും യൂറോപ്പില്‍ നിറഞ്ഞു നിന്നിരുന്ന സമയം. പക്ഷേ ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കാന്‍ അവര്‍ക്കുമായില്ല.
ഈജിപ്ത്, മൊറോക്കോ, നൈജീരിയ, സെനഗല്‍, തുണീഷ്യ എന്നിവരാണ് റഷ്യയില്‍ ചരിത്രം മാറ്റാനുറച്ച് ഇറങ്ങുന്നത്. ഫിഫയുടെ ലോക റാങ്കിങ്ങില്‍ 20ന് ഉള്ളില്‍ ഇവരാരുമില്ല. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും മുന്നേറ്റം നടത്തിയവരില്‍ മുന്നില്‍ നൈജീരിയ തന്നെയാണ്. 1994ലെ ലോക കപ്പില്‍ പടി വാതില്‍ക്കലില്‍ എത്തിയതിന് പുറമെ താരനിബിഡമായിരുന്ന അര്‍ജന്റീനയേയും ബ്രസീലിനേയും തോല്‍പ്പിച്ചാണ് 1996ലെ ഒളിംപിക്‌സില്‍ നൈജീരിയ സ്വര്‍ണത്തിലേക്ക് എത്തിയത്. 1990ല്‍ കാമറൂണും, 2002ല്‍ സെനെഗലും, 2010ല്‍ ഗാനയുമാണ് ആഫ്രിക്കയില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിപ്പെട്ടത്.
മികച്ച മുന്നൊരുക്കമില്ലായ്മ, ആഭ്യന്തര വിവാദങ്ങള്‍, സാങ്കേതികവും തന്ത്രപരമായുമുണ്ടാകുന്ന പിഴവുകള്‍ എന്നിവയാണ് ആഫ്രിക്കന്‍ ടീമുകള്‍ക്ക് ലോക കപ്പ് ഫുട്‌ബോള്‍ സെമി എന്നത് അപ്രാപ്യമാക്കുന്നത്. റഷ്യയില്‍ നൈജീരിയയ്ക്കും സെനഗലിനുമാണ് ഗ്രൂപ്പ് ഘട്ടം പിന്നിടുന്നതിന് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
ജര്‍മ്മന്‍ പരിശീലകന്‍ ഗെര്‍നോട്ട് റഹ്‌റിന് കീഴിലാണ് നൈജീരിയയുടെ ലോക കപ്പ് ഒരുക്കങ്ങള്‍. സാംബിയ, കാമറൂണ്‍, അല്‍ജീരിയ എന്നിവയെ തകര്‍ത്താണ് റഷ്യയിലേക്കുള്ള നൈജീരിയന്‍ സംഘത്തിന്റെ വരവ്. നായകന്‍ ജോഹ്ന് ഒബി മൈക്കലാണ് അവരുടെ സ്റ്റാര്‍ പ്ലേയര്‍.
ചെല്‍സിക്ക് വേണ്ടി ഇറങ്ങുന്ന വിക്റ്റര്‍ മൊസെസ്, ലെയിസ്റ്റര്‍ സിറ്റിയുടെ അഹ്മദ് മുസ, ആഴ്‌സണലിന്റെ അലക്‌സ് ഇവോബി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മധ്യനിരയിലും, ആക്രമണത്തിലുമാണ് നൈജീരിയയുടെ ശക്തി. ക്രൊയേഷ്യയേയും, ഐസ് ലൈന്‍ഡിനേയും അര്‍ജന്റീനയേയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നൈജീരിയയ്ക്ക് മറികടക്കേണ്ടത്.
ദീര്‍ഘ നാളത്തെ കാത്തിരിപ്പായ്ിരുന്നു സലയിലൂടെ ഈജിപ്ത് അവസാനിപ്പിച്ചത്. ആഫ്രിക്കന്‍ മണ്ണിലെ ഫുട്‌ബോള്‍ ടീമുകളില്‍ കരുത്തരാണെങ്കിലും 84 വര്‍ഷത്തിന് ഇടയില്‍ ഈജിപ്ത് ലോക കപ്പിലേക്ക് എത്തുന്നത് മൂന്ന് തവണ മാത്രം.
കോംഗോയേയും, ഘാനയേയും ഉഗാണ്ടയേയും തോല്‍പ്പിച്ചായിരുന്നു ഈജിപ്ത് ലോക കപ്പിലേക്ക് യോഗ്യത നേടിയത്. വലന്‍സിയയെ മേയ്ച്ചിരുന്ന ഹെക്ടര്‍ കൂപ്പറിനെയാണ് ഈജിപ്ത് റഷ്യയില്‍ ആശ്രയിക്കുന്നത്. കാത്തിരുന്ന് കളിച്ച് അവസരം കിട്ടുമ്പോള്‍ സലയിലൂടെ അത് മുതലാക്കുകയാണ് ഈജിപ്തിന്റെ കളി തന്ത്രം. സലയെ മാറ്റി നിര്‍ത്തിയാല്‍ ആഴ്‌സണലിന്റെ മുഹമ്മദ് എല്‍നേനിയും അഹ്മദ് ഹെഗാസിയുമാണ് ഈജിപ്തില്‍ നമ്മള്‍ ശ്രദ്ധ കൊടുക്കേണ്ട താരങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ