ബൂട്ടില്‍ വലഞ്ഞ് ഇറാന്‍ ഫുട്‌ബോള്‍ ടീം; അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ബൂട്ട് നല്‍കില്ലെന്ന് നൈക്ക്‌

ഇറാനിയന്‍ താരങ്ങള്‍ക്ക് ബൂട്ട് നല്‍കുന്നതില്‍ നിന്നും നൈക്ക് പിന്‍മാറിയപ്പോള്‍ ഫിഫയ്ക്ക് ഒന്നും പറയാനില്ലെന്നും ഇറാനിയന്‍ കോച്ച്
ബൂട്ടില്‍ വലഞ്ഞ് ഇറാന്‍ ഫുട്‌ബോള്‍ ടീം; അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ബൂട്ട് നല്‍കില്ലെന്ന് നൈക്ക്‌

അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്ക് പിന്‍മാറിയതോടെ ബൂട്ടില്‍ വലഞ്ഞ് ഇറാന്‍ ഫുട്‌ബോള്‍ ടീം. ലോക കപ്പിനായി എത്തിയിരിക്കുന്ന ഇറാന്‍ ടീമിന് അവസാന നിമിഷം നേരിടേണ്ടി വന്ന തിരിച്ചടിയെ തുടര്‍ന്ന് ടീം കോച്ച് കാര്‍ലോസ് ഖ്വിറോസ് ഫിഫയോട് സഹായം തേടിയിരിക്കുകയാണ്. 

ഇറാനും ലോക രാജ്യങ്ങളും തമ്മിലുള്ള ആണവ കരാറില്‍ നിന്നും കഴിഞ്ഞ മാസം അമേരിക്ക പിന്മാറിയിരുന്നു. 2015ല്‍ ഇറാനുമായി അമേരിക്ക കരാര്‍ ഒപ്പിട്ടതോടെ പിന്‍വലിച്ച ഉപരോധങ്ങള്‍ കരാറില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയതോടെ വീണ്ടും ഇറാന്റെമേല്‍ വീഴുകയായിരുന്നു. 

അമേരിക്കയുടെ ഇറാന് മേലുള്ള ഉപരോധം വന്നതോടെ ഇറാനുമായി സഹകരിക്കില്ലെന്ന് പ്രമുഖ വിദേശ കമ്പനികളെല്ലാം വ്യക്തമാക്കിയിരുന്നു. അമേരിക്ക ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം കാരണം അമേരിക്കന്‍ കമ്പനിയായ തങ്ങള്‍ക്ക് ഇറാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ബൂട്ട് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് നൈക്ക് പ്രസ്താവനയില്‍ പറയുന്നത്. 

ഉപയോഗിച്ച് ശീലിച്ച വസ്തുക്കള്‍ തന്നെ ആയിരിക്കണം ലോക കപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ കളിക്കാന്‍ വരുമ്പോള്‍ അവര്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ ടൂര്‍ണമെന്റിന് ഒരാഴ്ച മാത്രമുള്ളപ്പോള്‍ പിന്‍വാങ്ങുന്നു എന്ന് പറഞ്ഞ നൈക്കിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും ഇറാന്‍ കോച്ച് പറയുന്നു. 

ഇസ്രായേലിനെതിരെ ഇറാന്‍ കളിക്കാന്‍ വിസമതിച്ചപ്പോള്‍ അത് ഫുട്‌ബോള്‍ രാഷ്ട്രീയം കലര്‍ത്തുന്നു എന്നാണ് ആരോപിക്കപ്പെട്ടത്. എന്നാല്‍ ഇറാനിയന്‍ താരങ്ങള്‍ക്ക് ബൂട്ട് നല്‍കുന്നതില്‍ നിന്നും നൈക്ക് പിന്‍മാറിയപ്പോള്‍ ഫിഫയ്ക്ക് ഒന്നും പറയാനില്ലെന്നും ഇറാനിയന്‍ കോച്ച് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com