മെസിയല്ല ഞാനാണ് ഗോട്ട്; ഹാട്രിക് ഗോളിന് ശേഷമുള്ള ക്രിസ്റ്റിയാനോയുടെ ആംഗ്യം മെസിക്കെതിരെയോ?

ആദ്യ ഗോളിനുശേഷം കൈയുയര്‍ത്തി കറക്കി സോച്ചി മൈതാനത്തിലൂടെ പറന്ന റൊണാള്‍ഡോയുടെ പിന്നീടുള്ള ചില ആംഗ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്
 മെസിയല്ല ഞാനാണ് ഗോട്ട്; ഹാട്രിക് ഗോളിന് ശേഷമുള്ള ക്രിസ്റ്റിയാനോയുടെ ആംഗ്യം മെസിക്കെതിരെയോ?

അടിയും തിരിച്ചടിയുമായി കളംനിറഞ്ഞ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരടിച്ച മത്സരം, സ്‌പെയിന്‍ വേഴ്‌സസ് പോര്‍ച്ചുഗല്‍. സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുന്നവനല്ല താണെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി തെളിയിച്ചു. സ്‌പെയിനിനെതിരെ ഇതുവരെ ഗോള്‍ നേടിയിട്ടില്ലെന്ന ചരിത്രവും പേറി കളിക്കളത്തിലേക്കിറങ്ങിയ ക്രിസ്റ്റിയാനോ തൊടുത്തുവിട്ടത് എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍. 

റഷ്യയില്‍ പിറന്ന ആദ്യ ഹാട്രിക് നേട്ടത്തില്‍ ക്രിസ്റ്റിയാനോ സ്വന്താക്കിയത് നിരവധി റെക്കോര്‍ഡുകളും. പെനാല്‍റ്റി വലയിലെത്തിച്ച് റൊണാള്‍ഡോ നേടിയ ആദ്യ ഗോള്‍ കളിച്ച നാല് ലോകകപ്പിലും ഗോള്‍ നേടിയെന്ന നേട്ടത്തിലേക്കാണ് താരത്തെ എത്തിച്ചത്. 

വരും മത്സരങ്ങളില്‍ ശക്തമായ എതിരാളിയായി ഉയര്‍ന്നുനില്‍ക്കും എന്ന് അടിവരയിട്ടുകൊണ്ട് ക്രിസ്റ്റ്യാനോ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിലെ ഓരോ നിമിഷവും ഫുട്ട്‌ബോള്‍ പ്രേമികള്‍ ഇമവെട്ടാതെ കണ്ടിരുന്നു. ഗോള്‍ നേട്ടം മാത്രമല്ല ഇതേതുടര്‍ന്നുള്ള താരത്തിന്റെ ആഹ്ലാദപ്രകടനങ്ങളും. 

ആദ്യ ഗോളിനുശേഷം കൈയുയര്‍ത്തി കറക്കി സോച്ചി മൈതാനത്തിലൂടെ പറന്ന റൊണാള്‍ഡോയുടെ പിന്നീടുള്ള ചില ആംഗ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കീഴ്താടിയില്‍ വിരലുകള്‍ കൊണ്ട് തലോടി ചുണ്ടുകള്‍ കൂര്‍പ്പിച്ച് ആടിനെ അനുകരിക്കുന്നതു പോലെയായിരുന്നു താരത്തിന്റെ ആഘോഷപ്രകടനങ്ങള്‍. ലയണല്‍ മെസിയല്ല താനാണ് ഗോട്ട് എന്നാണോ ക്രിസ്റ്റിയാനോയുടെ ചേഷ്ടകള്‍ പറഞ്ഞത്? അതെയെന്നാണ് ട്വിറ്ററില്‍ ഫുട്‌ബോള്‍ പ്രേമികളുടെ അഭിപ്രായം. റാണാള്‍ഡോയുടെ ഗോട്ട് സെലിബ്രേഷനാണ് കളിയിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്നാണ് ഇവര്‍ കുറിച്ചിരിക്കുന്നത്.  

ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നാണ് ഗോട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അര്‍ജന്റീന താരം മെസിയാണ് ഗോട്ട് എന്നതരത്തിലാണ് പൊതുവിലുള്ള  സംസാരം. അഡിഡാസ് മെസിയെവച്ച് ഒരു പരസ്യവും ഇതുമായ് ബന്ധപ്പെട്ട്  പുറത്തുവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com