റഷ്യന്‍ ലോകകപ്പില്‍ ഇക്കുറി വമ്പന്‍മാര്‍ക്ക് കഷ്ടകാലമെന്ന് പറയുമ്പോഴും ഇന്നലെ സോച്ചി പുല്‍ത്തകിടിയില്‍ മഞ്ഞപ്പടയെ വരഞ്ഞുകെട്ടിയ കഥ ഇക്കൂട്ടത്തില്‍ ചേര്‍ക്കാനാകില്ല. ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ളവര്‍ക്ക് താരതമ്യേന നിസാരരായ എതിരാളികളാണ് ഇതേ റാങ്കിംഗിലെ ആറാം സ്ഥാനക്കാര്‍ എന്ന് പറയുന്നതിന് മുമ്പ് സ്വിസ് താരനിരയെ ഒന്നറിഞ്ഞിരിക്കണം.
23താരങ്ങളുമായി റഷ്യയിലെ ഫുട്‌ബോള്‍ മാമാങ്കത്തിന് വന്നിറങ്ങിയപ്പോള്‍ സ്വിസ് പരിശീലകന്‍ പറഞ്ഞു, 'ഓരോരുത്തരെയായി പരിഗണിച്ചാല്‍ ഈ 23 പേര്‍ ഏറ്റവും മികച്ച കളിക്കാരായിരിക്കില്ല. എന്നാല്‍ ഒരു ടീം എന്ന നിലയില്‍ അവര്‍ ഏറ്റവും പൂര്‍ണരാണ്'.ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഇവര്‍ മികച്ച താരങ്ങളല്ല എന്നത് മാത്രമല്ല ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഇവരില്‍ പലരും സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍ പോലുമല്ല എന്നതാണ് വാസ്തവം.
ഇക്കുറി ലോകകപ്പില്‍ ഇറങ്ങുന്ന പല ടീമുകള്‍ക്കും അന്യനാട്ടുകാര്‍ ടീമില്‍ ഇല്ലാത്തപ്പോള്‍ സ്വിസ് ടീമിന്റെ കാര്യം അങ്ങനെയല്ല. നെയ്മറെയും കൂട്ടരെയും സമനിലയില്‍ കുരുക്കിയ സ്വിസ് ടീമിലെ കളിക്കാരില്‍ 37 ശതമാനം മാത്രമായിരുന്നു സ്വിറ്റസര്‍ലന്‍ഡുകാര്‍. ബാക്കിയുള്ളവരില്‍ 17ശതമാനം അൽബേനിയക്കാരും 13ശതമാനം പേര്‍ കാമറൂണില്‍ നിന്നും 9 ശതമാനം പേര്‍ ബൊസോണിയയില്‍ നിന്നള്ളവരും. ഐവറി കോസ്റ്റ്, സ്‌പെയില്‍, ചിലി, ക്രൊയേഷ്യ, കേപ് വെര്‍ഡേ, സുഡാന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ടീമിലെ മറ്റംഗങ്ങള്‍.
വിദേശ ക്ലബുകളിലെ കളിക്കാര്‍ ഏറ്റവുമധികം ഉള്ളതും സ്വിറ്റ്‌സര്‍ലന്‍ഡ് ടീമില്‍തന്നെ. ടീമിലെ 89.7 ശതമാനം കളിക്കാരും ജര്‍മനി, സ്പെയിൻ, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകള്‍ക്കുവേണ്ടി ബുട്ടണിഞ്ഞവര്‍. പോര്‍ചുഗല്‍, ഇറ്റലി, ക്രൊയേഷ്യ, തുര്‍ക്കി എന്നിങ്ങനെ നീളും ഇവര്‍കളിച്ച വിദേശക്ലബ്ബുകളുടെ ലിസ്റ്റ്. 8പ്രായം,ഉയരം തുടങ്ങിയ മാനദണ്ഡങ്ങള്‍ എടുത്താലും ഇക്കുറി കാര്യങ്ങള്‍ സ്വിസ് പടയ്ക്ക് അനുകൂലമാണ്. ടീമംഗങ്ങളുടെ ശരാശരി പ്രായം 26.6ഉം ഉയരം 183.5സെന്റീ മീറ്ററും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ