പാലക്കാട്: പ്ലാച്ചിമട സമരത്തില്‍ പൂര്‍ണ്ണമായും സമര്‍പ്പണം ചെയ്ത മുത്തുലക്ഷ്മി ഇന്നലെയാണ് പ്രായാധിക്യത്തെത്തുടര്‍ന്ന് മരിച്ചത്. പ്ലാച്ചിമട സമരം തുടങ്ങിയിട്ട് പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
പ്ലാച്ചിമടയില്‍ എല്ലാക്കാലത്തും സമരത്തിനൊപ്പം നിന്ന മുത്തുലക്ഷ്മി സമരപ്പന്തലില്‍ ഒരു നിശബ്ദ സാന്നിധ്യമായിരുന്നു. കോളയുടെ ഭൂമി കയ്യേറിക്കൊണ്ട് സമരസമിതി സമരം നടത്തിയപ്പോള്‍ മുത്തുലക്ഷ്മിയും അറസ്റ്റു വരിച്ചിരുന്നു. തുടര്‍ന്ന് വ്യക്തിഗത ജാമ്യം അപേക്ഷിച്ചാല്‍ ജാമ്യത്തില്‍ വിടാമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞപ്പോള്‍, ജാമ്യമല്ല വേണ്ടത് ഞങ്ങള്‍ക്ക് നീതിയാണ് വേണ്ടത് എന്നായിരുന്നു മുത്തുലക്ഷ്മിയുടെ പ്രതികരണം.
ഈ പ്രായത്തിലൊക്കെ ജയിലില്‍ കിടക്കുന്നത് നല്ലതല്ലെന്ന് ജഡ്ജി ഉപദേശം നടത്തിയപ്പോള്‍ സമരവീര്യം തളര്‍ത്താത്ത മുത്തുലക്ഷ്മി 'എന്റെകൂടെയുള്ളവര്‍ക്ക് വേണ്ടാത്ത ജാമ്യം എനിക്കും വേണ്ട' എന്നുപറഞ്ഞു. പ്ലാച്ചിമട സമരത്തിലെ നിത്യസാന്നിധ്യമായിരുന്ന മുത്തുലക്ഷ്മി മരണത്തിലേക്ക് പോകുമ്പോഴും പ്ലാച്ചിമട സമരം തുടരുകയാണ്.
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി ഇടക്കാല സാമ്പത്തിക സഹായം അനുവദിക്കുക, പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം എടുത്ത കേസില്‍ കോളകമ്പനി ഉടമകളെ അറസ്റ്റു ചെയ്യുകയും, കൊക്കകോളയുടെ ആസ്തികള്‍ കണ്ടു കെട്ടുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്ലാച്ചിമട സമരത്തിന്റെ പതിനഞ്ചാം വാര്‍ഷിക ദിനമായ ഏപ്രില്‍ 22 ന് ഭരണസിരാകേന്ദ്രമായ പാലക്കാട് കളക്റ്ററേറ്റിന് മുമ്പില്‍ അനിശ്ചിത കാല സത്യാഗ്രഹ സമരത്തിന് തുടക്കം കുറിക്കാന്‍ പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതിയുടെയും, ഐക്യദാര്‍ഢ്യ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ