ഇനി മലയാളം പഠിച്ചിട്ടുമതി; പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സിന് അംഗീകാരം

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സിലബസുകള്‍ക്കും ഇതു ബാധകമാണ്
ഇനി മലയാളം പഠിച്ചിട്ടുമതി; പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: പാഠ്യവിഷയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതോടെ പത്താംക്ലാസ് വരെയുള്ള പഠനത്തില്‍ മലയാളം നിര്‍ബന്ധമാകും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സിലബസുകള്‍ക്കും ഇതു ബാധകമാണ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഓര്‍ഡിനന്‍സ് നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

നേരത്തെ സി.ബി.എസ്.ഇ., ഐ.സി.എസ്. ഇ. സിലബസുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമായിരുന്നില്ല. കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിച്ചിരുന്നേയില്ല. മലയാളം പറഞ്ഞാല്‍ തലമൊട്ടയടിക്കുമെന്ന ശിക്ഷാ നടപടികള്‍പോലും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ ഉണ്ടായിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ അക്കാലങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടതുമാണ്. മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന ആവശ്യം അന്നേ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിരുന്നില്ല.
മിക്ക പ്രാദേശികഭാഷകളും അതാതു സംസ്ഥാനത്ത് നിര്‍ബന്ധ പഠനവിഷയമായി മാറിയിട്ടും മലയാളത്തിന്റെ കാര്യത്തില്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. മലയാളഭാഷ ശ്രേഷ്ഠഭാഷയായി കണക്കാക്കിയതോടെയാണ് മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ് ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു. ഇതിന്റെ കരട് ഇന്ന് മന്ത്രിസഭായോഗത്തില്‍ അംഗീകരിച്ചതോടെ മലയാളഭാഷാ പഠനം പത്താംക്ലാസ് വരെയുള്ള എല്ലാ സിലബസിലും നിര്‍ബന്ധമാക്കുകയായിരുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com